പൗരത്വ ഭേദഗതി നിയമം: പ്രമേയത്തെ എതിർക്കാതിരുന്നത് മനപ്പൂർവ്വമെന്ന് ഒ രാജഗോപാൽ
ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ 140 പേരുടെയും പിന്തുണയെന്ന് കാട്ടി ഏകകണ്ഠേന പാസ്സായെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിയമസഭ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിൽ വിശദീകരണവുമായി ബിജെപിയുടെ ഏക എംഎൽഎയായ ഒ രാജഗോപാൽ. പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് മനപൂർവമായിരുന്നു. ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് തോന്നി. അതിനാലാണ് പ്രമേയത്തെ എതിർക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് ഇതിൽ വോട്ടെടുപ്പ് ചോദിക്കുന്നത്? അത് വെറും സമയം പാഴാക്കലല്ലേ? രണ്ട് മുന്നണികളും ഒരുമിച്ച് നിന്ന് പ്രമേയത്തെ പിന്തുണയ്ക്കുകയാണ്. അതിൽ മറുവശത്ത് ഞാനൊരാൾ മാത്രമാണുള്ളത്. ഇതിൽ വോട്ടെടുപ്പ് ചോദിച്ച് ഞാൻ വെറുതെ പരിഹാസ്യനാവേണ്ട കാര്യമില്ലല്ലോ. ഈ നാടകത്തിന്‍റെ അർത്ഥമെന്താണ്? അത് മനഃപ്പൂർവമാണ് വോട്ടെടുപ്പ് ചോദിക്കാതിരുന്നത്. അബദ്ധത്തിലല്ലെന്നും ഒ രാജഗോപാൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയ്‌ക്കെതിരായ അവകാശലംഘന നോട്ടീസ് നിലനില്‍ക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം അവസാനിപ്പിച്ചതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഈ പ്രമേയത്തെയും എതിർക്കാതിരുന്നതെന്നും രാജഗോപാൽ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ സംസാരിച്ചിരുന്നു. ചർച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കൈ ഉയർത്താൻ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ പ്രതികരിച്ചില്ല.
ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ 140 പേരുടെയും പിന്തുണയെന്ന് കാട്ടി ഏകകണ്ഠേന പാസ്സായെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക. രാജഗോപാൽ വോട്ടെടുപ്പിനെ എതിർക്കാതിരുന്നത് ബിജെപിയിലും ചർച്ചയായിട്ടുണ്ട്.