എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ വിമർശിച്ച് മുല്ലപ്പള്ളി
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം അഞ്ചു പഞ്ചായത്തുകളില്‍ എസ്ഡിപിഐയോടൊപ്പം ഭരണം പങ്കിടുന്നുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
യുഎപിഎ കേസില്‍ അലനും താഹയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും ആണെങ്കില്‍ പിന്നെന്തിനാണ് ഈ കേസ് എന്‍ഐഎ തിരികെ നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
കേരളത്തിൽ ഹിന്ദു-മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരുപോലെ ശ്രമം നടത്തുകയാണെന്ന് കോടിയേരി ആരോപിച്ചിരുന്നു. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതും ഇതേ നിലപാടാണെന്നും കോടിയേരി വ്യക്തമാക്കി. ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗുണം ചെയ്യുകയാണ് ഇസ്ലാം മതമൗലികവാദികള്‍. മുസ്ലീം തീവ്ര സംഘടനകൾ ബോലോ തക്ബീർ വിളിക്കുമ്പോൾ ആർഎസ്എസ് ജയ് ശ്രീറാം വിളിക്കാൻ തയ്യാറാവും. ഇരുവിഭാഗത്തേയും ഒറ്റപ്പെടുത്തി ഒരേപോലെ എതിര്‍ക്കണമെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി വിശദമാക്കി.