മുല്ലപ്പെരിയാര്‍ ഡാമിന് 125 വയസ്സ് ;എസ്ഡിപിഐ നാളെ ജനജാഗ്രതാ ദിനമായി ആചരിക്കും

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭവനങ്ങളിലും തെരുവുകളിലും മെഴുകുതിരികള്‍ തെളിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനജാഗ്രതാ ദിനം ആചരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു.

Update: 2020-10-09 14:19 GMT

കൊച്ചി: മധ്യകേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നാളെ എറണാകുളം ജില്ലയില്‍ ജനജാഗ്രതാ ദിനമായി ആചരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭവനങ്ങളിലും തെരുവുകളിലും മെഴുകുതിരികള്‍ തെളിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനജാഗ്രതാ ദിനം ആചരിക്കും.ഒക്ടോബര്‍ 10 ന് മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ചിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുകയാണ്.

ലോകത്തൊരിടത്തും ഇത്രയധികം കാലപ്പഴക്കമുള്ള ഡാം ഡീകമ്മീഷന്‍ ചെയ്യാതെ നിലനില്‍ക്കുന്നില്ല. ജനലക്ഷങ്ങളുടെ തലയില്‍ തൂങ്ങി നില്‍ക്കുന്ന ജലബോംബാണ് യഥാര്‍ഥത്തില്‍ മുല്ലപ്പെരിയാര്‍ ഡാം. ഡാം തകര്‍ന്നാലുള്ള മനുഷ്യനാശം അതി ഭയാനകമാണെന്നാണ് അത് സംബന്ധമായി നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.2018ലെ പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് ഇപ്പോഴും നമ്മള്‍ മോചിതരായിട്ടില്ലെന്നിരിക്കെ, അധികാരികളുടെ നിസംഗത സര്‍വ്വനാശത്തിലാണ് കലാശിക്കുകയെന്നും വി എം ഫൈസല്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം വര്‍ഷക്കാലത്ത് നമ്മുടെ ഉറക്കം കെടുത്തുന്നുവെങ്കില്‍ വേനല്‍കാലത്ത് നമ്മള്‍ ഉറക്കം നടിക്കുകയാണ്.തമിഴ്‌നാടിന്റെ ഭീഷണിക്കുമുമ്പില്‍ കേരളം മുട്ടു മടക്കാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ജനജാഗ്രതാ ദിനത്തിലൂടെ എസ്ഡിപിഐ ആവശ്യപ്പെടുന്നതെന്നും വി എം ഫൈസല്‍ പറഞ്ഞു.

Tags:    

Similar News