കനത്ത മഴ: എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ വെള്ളത്തില്‍; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചയ്ക്കു ശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.കുട്ടമ്പുഴ വില്ലേജില്‍ രണ്ടും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.മലങ്കര ഡാമിന്റെ 6 ഷട്ടറുകളും 50 സെന്റിമീറ്റര്‍ ഉയര്‍ത്തും.പെരിയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം

Update: 2019-08-08 08:17 GMT

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കോതമംഗംല,മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ പലയിടങ്ങളും വെള്ളത്തില്‍. നേര്യമംഗലം സര്‍ക്കാര്‍ കൃഷി ഫാമില്‍ വെള്ളം കയറി.കോതമംഗലം -വടാട്ടുപാറ റോഡില്‍ മരം വീണ് ഗതാഗതം തടസപെട്ടു.കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചയ്ക്കു ശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും കലക്ടര്‍ പറഞ്ഞു.അതേ സമയം പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. കുട്ടമ്പുഴ വില്ലേജില്‍ രണ്ടും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.മണികണ്ടന്‍ ചാലിലലെ സി എസ് ഐ പള്ളിയിലും കുട്ടമ്പുഴ എച്ച്എസ് എസിലുമാണ് ക്യാംപ് തുറന്നത് സി എസ് ഐ പള്ളിയിലെ ക്യാംപിലേക്ക് അഞ്ചു കുടുംബങ്ങളെയും കുട്ടമ്പുഴഎച്ച്എസ് എസിലേക്ക് പഞ്ചായത്തിലെ വൃദ്ധ സദനത്തിലെ അന്തേവാസികളായ ആറു പേരെയും മാറ്റി.കോതമംഗലം തങ്കളം ജവഹര്‍ കോളനിയുംപല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട പ്രദേശവും വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ കുടമുണ്ട, മടിയൂര്‍, കൂവള്ളൂര്‍ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നു.പുതിയ പാലത്തിലേക്കുള്ള വഴിയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും ഗതാഗതം സ്തംഭിച്ചു.കടമുണ്ട ഒറ്റപ്പെട്ടു. കനത്ത മഴയില്‍ അടി വാട് ടൗണിലെ കടകളില്‍ വെള്ളം കയറി



 


ജലനിരപ്പുയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ മലങ്കര ഡാമിന്റെ 6 ഷട്ടറുകളും ഇപ്പോള്‍ 30 സെന്റീ മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലം ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കാരണം 6 ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.മൂവാറ്റുപുഴ,തൊടുപുഴ ആറുകളില്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നേക്കും.പെരിയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടുങ്ങല്ലൂര്‍, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേ കര, പറവൂര്‍ മുന്‍സിപ്പാലിറ്റി, കരിമാലൂര്‍, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂര്‍ മുന്‍സിപ്പാലിറ്റി, ആലുവ മുന്‍സിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂര്‍ കൂവപ്പടി ,മലയാറ്റൂര്‍, കാലടി ,കാഞ്ഞൂര്‍ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തന്‍വേലിക്കര യുടെ ഭാഗമായ കോഴിതുരുത്ത് എന്നിവിടങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു



 



പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. ആലുവ ശിവക്ഷേത്രം മുക്കാല്‍ ഭാഗം വെള്ളത്തിനടിയിലായി. അങ്കമാലി - മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു. നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകളില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചില വീടുകളുംവെള്ളത്തിനടയിലായി.വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്.പറവൂര്‍ താലൂക്കില്‍ ഏലൂര്‍ മേത്താനം പകല്‍ വീട്ടില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. മൂന്ന് കുടുംബങ്ങളിലെ 9 പേരാണ് നിലവില്‍ ക്യാംപിലുള്ളത്.

Tags: