പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച; പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

ആവശ്യമായ ചോദ്യപേപ്പര്‍ സ്‌കൂളില്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ പ്ലസ് വണ്‍ അക്കൗണ്ടന്‍സി ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുകയായിരുന്നു. ചോദ്യ പേപ്പര്‍ തികയാതെ വന്നതോടെ പകര്‍പ്പെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കി.

Update: 2019-07-25 18:44 GMT

കോഴിക്കോട്: ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കോഴിക്കോട് താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രീത കെ യെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കോഴിക്കോട്ടെ കായക്കൊടി കെപിഇഎസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബൂബക്കറിനെ സസ്‌പെന്റ് ചെയ്യാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ആവശ്യമായ ചോദ്യപേപ്പര്‍ സ്‌കൂളില്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ പ്ലസ് വണ്‍ അക്കൗണ്ടന്‍സി ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുകയായിരുന്നു. ചോദ്യ പേപ്പര്‍ തികയാതെ വന്നതോടെ പകര്‍പ്പെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കി. സംഭവം അറിഞ്ഞ എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപിച്ച് പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. പരീക്ഷകളുടെ തുടര്‍ നടത്തിപ്പിന് പകരം ചീഫ് സൂപ്രണ്ടുമാരെ നിയോഗിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയപ്പോള്‍ തന്നെ പ്രിന്‍സിപ്പള്‍ കെ പ്രീതയെ പരീക്ഷ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ചോദ്യപേപ്പര്‍ കുറവാണെന്ന കാര്യം ഹയര്‍സെക്കറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആവശ്യമുള്ളതിന്റെ പകര്‍പ്പെടുത്ത് പരീക്ഷ നടത്താന്‍ നിര്‍ദ്ദേശവും കിട്ടി. എന്നാല്‍ ഓപ്പണ്‍ സ്‌കീമില്‍ പരീക്ഷക്കെത്തിയവരുടെ കണക്ക് കൃത്യമായി എടുക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച ഉണ്ടായി.

ഇതേ തുടര്‍ന്നാണ് പരീക്ഷ ചോദ്യപേപ്പറിന്റെ പകര്‍പ്പ് വീണ്ടും എടുത്തത്. ഇന്നലെ കായക്കൊടി കെപിഇഎസ് എച്ച്എസ്എസില്‍ ചോദ്യപേപ്പര്‍ പകര്‍പ്പെടുത്ത് പരീക്ഷ നടത്തിയ സംഭവത്തിലും പരീക്ഷ ചുമതയുണ്ടായിരുന്ന അധ്യാപകന്‍ കെ കെ അബൂബക്കറിനെ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.

Tags: