മാപ്പിളസാഹിത്യകാരന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു

മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Update: 2020-03-07 11:48 GMT

മലപ്പുറം: പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗ്രന്ഥകാരനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. 1936ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അധ്യാപകപരിശീലനം പൂര്‍ത്തിയാക്കി അധ്യാപന ജോലിയില്‍ പ്രവേശിച്ചു. 1955 ലാണ് ആദ്യകവിത പ്രസിദ്ധീകരിച്ചുവരുന്നത്. 1970 കളോടെ മാപ്പിള പഠനമേഖലയിലേക്ക് പ്രവേശിച്ചു.

മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും, മാപ്പിളപ്പാട്ടുപാഠവും പഠനവും (സഹരചന) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മാപ്പിളസാഹിത്യത്തിലെ സംഭാവന മുന്‍നിര്‍ത്തി വിവിധ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

Tags: