ലക്ഷദ്വീപിന്റെ പൈതൃകം തകിടം മറിയ്ക്കല്‍: കേന്ദ്രം പിന്മാറണമെന്ന് പി സി ചാക്കോ

നിവാസികളുടെ എതിര്‍പ്പ് വകവെക്കാതെ നടപ്പാക്കുന്ന ഏതു നടപടിയും ഫെഡറിലസത്തിന് എതിരാണ്. പുതുതായി ചാര്‍ജെടുത്ത് പ്രഫുല്‍ ഗൗഡ പട്ടേല്‍ എന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ബീഫ് നിരോധനം അടക്കമുള്ള സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ് ദ്വീപ് നിവാസികളില്‍ നിന്ന് വലിയ എതിര്‍പ്പുയരാന്‍ കാരണമായത്

Update: 2021-05-24 09:35 GMT

കൊച്ചി: ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തെ തകിടം മറിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. ദേശീയ പൈതൃക പ്രദേശമെന്ന നിലയില്‍ ഭരണഘടന നല്‍കുന്ന പരിരക്ഷ തുടരണം. ദ്വീപ് നിവാസികളുടെ എതിര്‍പ്പ് വകവെക്കാതെ നടപ്പാക്കുന്ന ഏതു നടപടിയും ഫെഡറിലസത്തിന് എതിരാണ്. പുതുതായി ചാര്‍ജെടുത്ത് പ്രഫുല്‍ ഗൗഡ പട്ടേല്‍ എന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ബീഫ് നിരോധനം അടക്കമുള്ള സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ് ദ്വീപ് നിവാസികളില്‍ നിന്ന് വലിയ എതിര്‍പ്പുയരാന്‍ കാരണമായത്.

ലക്ഷദ്വീപ് മദ്യനിയന്ത്രണമുള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരില്‍ മദ്യംഎത്തിക്കാനുള്ള നീക്കവും അപലപനീയമാണ്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയില്‍ നിന്ന് മാറ്റുകയും അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് നടപ്പാക്കുകയും ചെയ്യുന്ന രീതി പഞ്ചായത്ത് രാജ് നിയമത്തിനെതിരുമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ തദ്ദേശിയ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഫാസിസ്റ്റ് നടപടികളില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്നും ദ്വീപിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടു.

Tags:    

Similar News