കെട്ടിടത്തിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു
ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്.
കൊല്ലം: പാരിപ്പള്ളിയിൽ കെട്ടിടത്തിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. പരവൂർ പുത്തൻകുളത്ത് കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം. ശക്തമായ മഴയിൽ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.