പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരണം: സിപിഎം

എക്‌സൈസ്‌ നികുതിയെന്ന പേരില്‍ ഒറ്റയടിക്ക്‌ 3 രൂപ വീതമാണ്‌ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്‌.

Update: 2020-03-14 05:45 GMT

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

എക്‌സൈസ്‌ നികുതിയെന്ന പേരില്‍ ഒറ്റയടിക്ക്‌ 3 രൂപ വീതമാണ്‌ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്‌. ലോക വിപണിയില്‍ ക്രൂഡ്‌ ഓയിലിന്‌ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്‌ ആയിരിക്കെയാണ്‌ ഇന്ധനവില കുത്തനെ കൂട്ടിയിരിക്കുന്നത്‌. പെട്രോളിയം കമ്പനികള്‍ക്ക്‌ വിലനിയന്ത്രണാധികാരം നല്‍കിയതിനെത്തുടര്‍ന്ന്‌ ഓരോ ആഴ്‌ചയിലും വില വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ്‌ നികുതിയുടെ പേരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്‌. ആഗോളതലത്തില്‍ ക്രൂഡ്‌ ഓയിലിനുണ്ടായ വിലക്കുറവ്‌ ജനങ്ങള്‍ക്ക്‌ നല്‍കാതെ ഖജനാവ്‌ വീര്‍പ്പിക്കാനുള്ള അവസരമായി ഇത്‌ ഉപയോഗിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടവും വ്യവസായമേഖലയുടെ തകര്‍ച്ചയുമെല്ലാം ജനജീവിതം അതീവ ദുഃസ്സഹമാക്കിയിരിക്കുകയാണ്‌. ഇപ്പോള്‍ കൊവിഡ്‌-19 ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും രൂക്ഷമാണ്‌. ഇതിനെല്ലാമിടയിലാണ്‌ ഒരു നീതീകരണവുമില്ലാതെ പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരിക്കുന്നത്‌. രാജ്യം ഭരിക്കുന്നവര്‍ക്ക്‌ ജനങ്ങളോട്‌ ഒരു പ്രതിബദ്ധതയുമില്ലെന്നതിന്റെ അവസാന തെളിവാണിത്‌. കോര്‍പ്പറേറ്റ്‌ മൂലധനം മാത്രമാണ്‌ ബിജെപി സര്‍ക്കാരിനെ നയിക്കുന്നത്‌. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഈ വിലവര്‍ദ്ധനവ്‌ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News