കനത്ത മഴ: ആശങ്കപ്പെടേണ്ട; അപകടസാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി

ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം സന്ദര്‍ശിച്ച് സംസ്ഥാനത്തെ മഴയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമാകെ കനത്ത മഴയാണ്. വയനാട് മേപ്പാടിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഗൗരവകരമായി കാണുന്നുണ്ട്. രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Update: 2019-08-08 17:15 GMT

തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തില്‍ ഏതൊരു ചെറിയ പ്രശ്‌നവും ഗൗരവമായി കാണുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം സന്ദര്‍ശിച്ച് സംസ്ഥാനത്തെ മഴയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമാകെ കനത്ത മഴയാണ്. വയനാട് മേപ്പാടിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഗൗരവകരമായി കാണുന്നുണ്ട്. രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

മഴ അല്‍പം കുറഞ്ഞാല്‍ ഹെലികോപ്റ്ററുകള്‍ക്ക് പ്രശ്‌നമേഖലകളിലേക്ക് പോകാനാവുമെന്നാണ് കരുതുന്നത്. മലപ്പുറം നിലമ്പൂര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കിയിലും കനത്ത മഴയുണ്ട്. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവില്‍ നമുക്ക് കൈകാര്യം ചെയ്യാവുന്ന സ്ഥിതിയാണ്. ഏതുതരം സാഹചര്യവും നേരിടാന്‍ സജ്ജമാണ്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പെട്ടെന്നുതന്നെ എല്ലാമൊരുക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കാന്‍ സന്നദ്ധരാവണം. 13,000 ഓളം പേര്‍ വിവിധ ക്യാംപുകളിലുണ്ട്.

എല്ലാവിഭാഗങ്ങളും സജ്ജമാണ്. ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ദുരന്തനിവാരണ ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂമില്‍ നടന്ന യോഗത്തില്‍ ഓരോ ജില്ലയിലെയും സ്ഥിതി ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രാത്രി 9.30ന് നടന്ന അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, എയര്‍ഫോഴ്‌സ്, പോലിസ്, ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    

Similar News