പ്രളയനഷ്ടം കണക്കാക്കാന്‍ കേന്ദ്രസംഘമെത്തി;പറവൂരിലും ആലുവയിലും സന്ദര്‍ശനം നടത്തി

വിവിധ സ്ഥലങ്ങളില്‍ എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും കേന്ദ്രസംഘത്തെ നാശനഷ്ടം ബോധ്യപ്പെടുത്താനെത്തി. തകര്‍ന്ന വീടുകളും റോഡുകളും കൃഷിനാശവും നേരില്‍ കണ്ട സംഘം ഇവ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നറിയിച്ചു

Update: 2019-09-19 14:31 GMT

കൊച്ചി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തീവ്രമഴയും പ്രളയവും എറണാകുളം ജില്ലയ്‌ക്കേല്‍പ്പിച്ച ആഘാതം നേരില്‍ ബോധ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സംഘം. പറവൂര്‍, ആലുവ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം മുമ്പാകെ വിവിധ മേഖലകളില്‍ ജില്ല നേരിട്ട നാശനഷ്ടത്തിന്റെ കണക്കുകള്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് അവതരിപ്പിച്ചു. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വിവരങ്ങള്‍ നല്‍കാന്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും കേന്ദ്രസംഘത്തെ നാശനഷ്ടം ബോധ്യപ്പെടുത്താനെത്തി. തകര്‍ന്ന വീടുകളും റോഡുകളും കൃഷിനാശവും നേരില്‍ കണ്ട സംഘം ഇവ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നറിയിച്ചു.രാവിലെ നെടുമ്പാശ്ശേരിയില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ ജില്ലയിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് സുഹാസ് കേന്ദ്ര സംഘം മുമ്പാകെ വിശദമായ അവതരണം നടത്തി.


ഓഗസ്റ്റ് ഒന്നിനും 30നുമിടയില്‍ 140 ശതമാനം അധികമഴയാണ് ജില്ലയില്‍ പെയ്തിറങ്ങിയത്. ഇതില്‍ തന്നെ ആറു മുതല്‍ 14 വരെയുള്ള തീയതികളില്‍ 443 ശതമാനത്തിന്റെ അതിവര്‍ഷമാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ രണ്ട് പ്രധാന നദികളായ പെരിയാറും മൂവാറ്റുപുഴയും ഇവയുടെ കൈവഴികളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഈ മേഖലകളിലെ വീടുകളും സ്ഥാപനങ്ങളും ഒഴിപ്പിക്കേണ്ടി വന്നു. ആലുവ താലൂക്കില്‍ പന്ത്രണ്ടും കണയന്നൂരില്‍ ഏഴും കൊച്ചിയില്‍ നാലും കോതമംഗലം, കുന്നത്തുനാട് താലൂക്കുകളില്‍ ഒമ്പതും മൂവാറ്റുപുഴയില്‍ പത്തും പറവൂരില്‍ പതിനൊന്നും വീതം വില്ലേജുകളെ പ്രളയം ബാധിച്ചു. ആകെ 62 വില്ലേജുകളിലാണ് പ്രളയം നാശം വിതച്ചത്. ജില്ലയില്‍ 169 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 13,768 കുടുംബങ്ങളിലെ 43,618 പേരെ വിവിധ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. 27 വീടുകള്‍ പൂര്‍ണമായും 350 വീടുകള്‍ 75 ശതമാനവും തകര്‍ന്നു. 358.527 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നഗരപ്രദേശത്ത് 3,278 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. 819.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഗ്രാമപ്രദേശത്ത് 10,786 വീടുകള്‍ ഭാഗികമായി നശിച്ചു. 3,516 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി നഗരപ്രദേശത്തെ 96, ഗ്രാമപ്രദേശത്തെ 308 വീതം വാര്‍ഡുകള്‍ ഉള്‍പ്പെടെ 404 വാര്‍ഡുകളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്തയിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 250 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായി

. 3,122 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 14,134 കര്‍ഷകരെ പ്രളയം നേരിട്ട് ബാധിച്ചു. 214.353 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്. 106 കന്നുകാലികളും 13,311 വളര്‍ത്തു കോഴികളും ചത്തു. വ്യവസായ മേഖലയില്‍ 81.14 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തോടുകളിലെയും കനാലുകളിലെയും നീരൊഴുക്ക് സുഗമമാക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചു. കെഎസ്ഇബിയുടെ 32 ട്രാന്‍സ്‌ഫോമറുകളും 1,985 വൈദ്യുത പോസ്റ്റുകളും നശിച്ചു. 853 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കലക്ടറേറ്റിലെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. നെടുമ്പാശ്ശേരിയിലെ അവതരണത്തിന് ശേഷം കേന്ദ്രസംഘം ആലുവ മണപ്പുറം സന്ദര്‍ശിച്ചു. ക്ഷേത്രത്തിലും പരിസരത്തും ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ അടയാളങ്ങള്‍ സംഘം വീക്ഷിച്ചു. മണപ്പുറത്തേക്കുള്ള നടപ്പാലവും സന്ദര്‍ശിച്ചു. തുടര്‍ന്ന് കുന്നുകരയിലെത്തിയ സംഘം മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളും വയല്‍ക്കരയിലെ കൃഷിനാശവും സന്ദര്‍ശിച്ച് തെളിവെടുത്തു. തകര്‍ന്ന റോഡുകളുടെ അവസ്ഥയും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സംഘത്തെ ധരിപ്പിച്ചു.


തുടര്‍ന്ന് പുത്തന്‍വേലിക്കരയില്‍ തേലത്തുരുത്തിലെത്തിയ സംഘം കൃഷിനാശവും വീടുകളുടെ തകര്‍ച്ചയും സംഘം നേരില്‍ കണ്ട് ബോധ്യപ്പെട്ടു. തുടര്‍ന്ന് പറവൂര്‍ മാര്‍ക്കറ്റ് ജെട്ടിയില്‍ നിന്നും ബോട്ടില്‍ സഞ്ചരിച്ചും കേന്ദ്രസംഘം പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ സന്ധ്യാദേവി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളും സംഘത്തോടൊപ്പമുണ്ടായിരുന്നു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം നാളെ തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയേയും റവന്യൂ വകുപ്പ്മന്ത്രിയേയും സന്ദര്‍ശിക്കും. 

Tags:    

Similar News