കൊവിഡിന് പ്ലാസ്മാ ചികില്‍സ: കേരളത്തിന് ക്ലിനിക്കല്‍ ട്രയല്‍ അനുമതിയില്ല; ശ്രീചിത്രയും തിരുവനന്തപുരം മെഡി. കോളജും തമിഴ്നാട് പട്ടികയില്‍

ആവശ്യമായ രേഖകള്‍ നല്‍കുന്ന മുറയ്ക്ക് ഈ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നാണ് ഐസിഎംആര്‍ അറിയിച്ചു.

Update: 2020-05-09 10:30 GMT

തിരുവനന്തപുരം: കൊവിഡ് രോഗത്തിനെതിരെ പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണം (പ്ലാസിഡ് ട്രയല്‍) നടത്താന്‍ കേരളത്തിലെ ഒരു സ്ഥാപനത്തിനും ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ അനുമതിയില്ല. രാജ്യത്തെ 21 സ്ഥാപനങ്ങള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയിരിക്കുന്നത്. ഗുജറാത്ത് (4), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (5), പഞ്ചാബ് (1), തമിഴ്നാട് (2), മധ്യപ്രദേശ് (2), ഉത്തര്‍പ്രദേശ് (2), കര്‍ണാടക (1), തെലങ്കാന (1), ചണ്ഡിഗഡ് (1) എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് അനുമതി. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോജളി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവയുള്‍പ്പെടെ ആറു സ്ഥാപനങ്ങളാണ് കേരളത്തില്‍നിന്നു ക്ലിനിക്കല്‍ ട്രയിലിന് അനുമതി തേടിയിരുന്നത്. 

ആവശ്യമായ രേഖകള്‍ നല്‍കുന്ന മുറയ്ക്ക് ഈ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നാണ് ഐസിഎംആര്‍ അറിയിച്ചു. ഐസിഎംആര്‍ പുറത്തുവിട്ട, പരിഗണിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ശ്രീചിത്രയും തിരുവനന്തപുരം മെഡിക്കല്‍ കോളജും തമിഴ്നാടിന്റെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിച്ച പ്ലാസ്മ അതീവ ഗുരുതരാവസ്ഥയിലുളള രോഗികളില്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെയാണ് പ്ലാസ്മ ചികിത്സയിലൂടെ ചെയ്യുന്നത് 

Tags:    

Similar News