മുഖ്യമന്ത്രിയുടെ 12ദിന യൂറോപ്യന്‍ യാത്ര തുടങ്ങി

ജനീവയില്‍ സംഘടിപ്പിക്കുന്ന ലോകപുനര്‍നിര്‍മാണ സമ്മേളനം, പ്രളയദുരന്തം നേരിടുന്നതിനുള്ള നെതര്‍ലാന്റ്സിലെ 'റൂം ഫോര്‍ റിവര്‍' പദ്ധതി സന്ദര്‍ശനം, സ്വറ്റ്സര്‍ലാന്റില്‍ യുഎന്‍ഡിപി ക്രൈസിസ് ബ്യൂറോ ഡയറക്ടറുമായുള്ള കൂടിക്കാഴ്ച, വ്യവസായ നിക്ഷേപകരുമായി ചര്‍ച്ച, ലണ്ടന്‍ സ്റ്റോക് എക്സേഞ്ചില്‍ നടക്കുന്ന കിഫ്ബിയുടെ മസാല ബോണ്ട് പുറത്തിറക്കല്‍ ചടങ്ങ് തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിലെ പരിപാടികള്‍.

Update: 2019-05-08 06:37 GMT

തിരുവനന്തപുരം: യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. പന്ത്രണ്ടു ദിവസം നീളുന്നതാണ് യാത്ര. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം, പ്രളയദുരന്തം നേരിടുന്നതിനുള്ള നെതര്‍ലാന്റ്സിലെ 'റൂം ഫോര്‍ റിവര്‍' പദ്ധതി സന്ദര്‍ശനം, സ്വറ്റ്സര്‍ലാന്റില്‍ യുഎന്‍ഡിപി ക്രൈസിസ് ബ്യൂറോ ഡയറക്ടറുമായുള്ള കൂടിക്കാഴ്ച, വ്യവസായ നിക്ഷേപകരുമായി ചര്‍ച്ച, ലണ്ടന്‍ സ്റ്റോക് എക്സേഞ്ചില്‍ നടക്കുന്ന കിഫ്ബിയുടെ മസാല ബോണ്ട് പുറത്തിറക്കല്‍ ചടങ്ങ് തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിലെ പരിപാടികള്‍.

നെതര്‍ലാന്റ്സില്‍ നാളെ ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎന്‍ഒവിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വ്യവസായ കോണ്‍ഫെഡറേഷന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാന്റ്സ് നടപ്പാക്കിയ 'റൂം ഫോര്‍ റിവര്‍' പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും. മെയ് 10ന് നെതര്‍ലാന്റ്സ് ജലവിഭവ - അടിസ്ഥാനസൗകര്യ വികസന മന്ത്രി കോറ വാനുമായി ചര്‍ച്ച നടത്തും.

നെതര്‍ലാന്റ്സ് ദേശീയ ആര്‍ക്കൈവ്സിന്റെ ഡയറക്ടര്‍ എം എല്‍ എയ്ഞ്ചല്‍ ഹാര്‍ഡ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ജനറല്‍ ജാന്‍-കീസ് ഗോത്ത് എന്നിവരുമായും മെയ് 10ന് കൂടിക്കാഴ്ചയുണ്ട്. റോട്ടര്‍ഡാം തുറമുഖം, വാഗ്നിയന്‍ സര്‍വ്വകലാശാല എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. നെതര്‍ലാന്റ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട.

13-ന് ജനീവയില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പങ്കെടുക്കും. ചടങ്ങിലെ മുഖ്യ പ്രസംഗകരില്‍ ഒരാളാണ് കേരള മുഖ്യമന്ത്രി. അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ് ലിറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവെയ്ക്കും.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുഎന്‍ഡിപി ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. 14ന് ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. 17-ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ. വി വേണു, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.

Tags: