കശ്മീര്‍ വിഷയം: കേരളത്തിലെ പ്രതിഷേധം ആസൂത്രിതമെന്ന് ബിജെപി

മുസ്‌ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സെയ്ദ് ത്വാഹ ബാഫഖി തങ്ങള്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ അബ്ദുസ്സലാം എന്നിവര്‍ നാളെ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു

Update: 2019-08-06 13:25 GMT

കോഴിക്കോട്: ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രതിഷേധം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലൊഴികെ ഇന്ത്യയിലെവിടെയും കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിട്ടില്ല. കേരളത്തില്‍ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം, കോണ്‍ഗ്രസ്, ലീഗ് കക്ഷികള്‍ ശ്രമിക്കുന്നത്.ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നത് ആപല്‍കരമാണ്. ജനങ്ങള്‍ ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്‍പിച്ച് യഥാര്‍ത്ഥ വസ്തുതകളെ മനസ്സിലാക്കണം. കശ്മീരിനെ ചൂഷണം ചെയ്ത് വികസനത്തിന്റെ മരുഭൂമിയാക്കിയ സ്ഥിതി മാറ്റി വികസന സ്വര്‍ഗമാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യ ഏകമെന്ന് വിശ്വസിക്കാന്‍ തയ്യാറല്ലാത്ത സിപിഎം, സിപിഐക്കാര്‍ 1947 ഏപ്രിലില്‍ കാബിനറ്റ് മിഷന് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ നിവേദനത്തിന്റെ തനിയാവര്‍ത്തനമാണിപ്പോള്‍ നടത്തുന്നത്. ഭാരതം ഏകമല്ലെന്നും സ്വാതന്ത്ര്യം കിട്ടാന്‍ പോവുന്ന ഭാരതത്തെ 16 റിപ്പബ്ലിക്കായി വിഭജിക്കണമെന്നുമാണ് അവര്‍ അന്ന് ആവശ്യപ്പെട്ടത്. ഇപ്പോഴും ഈ നിലപാട് തുടരുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രതിഷേധമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

    മുസ്‌ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സെയ്ദ് ത്വാഹ ബാഫഖി തങ്ങള്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ അബ്ദുസ്സലാം എന്നിവര്‍ നാളെ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News