കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ്; വിശദീകരണവുമായി മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവളം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവ് വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.

Update: 2019-01-28 08:52 GMT

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എ പി അനില്‍കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവളം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവ് വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ വിമാന കമ്പനികളെ ആകര്‍ഷിക്കുന്നതിനും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും ഇതുമൂലം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു സമീപനം സ്വീകരിച്ചതുകൊണ്ടാണ് ആഭ്യന്തര റൂട്ടുകളില്‍ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിന് നടപ്പിലാക്കിയ റീജ്യനല്‍ കണക്റ്റിവിറ്റി- ഉഡാന്‍ സ്‌കീമില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. ഇത് ആഭ്യന്തരയാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രയോജനകരമാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഈ ഇളവിന് അര്‍ഹത വരുന്നില്ല. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്ക് പുറമെ കര്‍ണാടക സംസ്ഥാനത്തെ യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Tags:    

Similar News