വെടിയുണ്ടകള്‍ കാണാതായ സംഭവം: പ്രതിപ്പട്ടികയിൽ മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും
സംഭവം വിവാദമായതോടെ ഗൺമാനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തുവന്നു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ല.
തിരുവനന്തപുരം: പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലെ പ്രതിപ്പട്ടികയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 11 പോലിസുകാരെ പ്രതികളാക്കിയിട്ടുണ്ട്. ഇതിൽ മന്ത്രി കടകംപള്ളിയുടെ ഗണ്മാന് സനില്‍ കുമാർ മൂന്നാം പ്രതിയാണ്. പേരൂര്‍ക്കട പോലിസ് 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവം വിവാദമായതോടെ ഗൺമാനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തുവന്നു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ല. കുറ്റവാളിയെന്ന് തെളിയും വരെ അദ്ദേഹം തന്റെ ഗൺമാനായി തുടരുമെന്ന് മന്ത്രി പറഞ്ഞു.
രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് 11 പോലിസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തിയെന്നും വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നടന്നിട്ടില്ല.
എഫ്ഐആറിലുള്ളത് ഗുരുതര പരാമർശങ്ങള്‍
കേസില്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രിൽ 3 നാണ് പേരൂർക്കട പോലിസ് കേസെടുക്കുന്നത്. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലിസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തി. വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആര്‍ പരാമര്‍ശിക്കുന്നു.
എസ്എപി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി. പോലിസ് കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. എന്നാൽ അതീവ ഗൗരവമുള്ള കേസിൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല. രജിസ്റ്റർ സൂക്ഷിക്കേണ്ട പോലിസുകാർ മാത്രം എഫ്ഐആറിൽ പ്രതികളായി. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണം ബാധിച്ചിട്ടില്ല.