യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്എഫ്‌ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് മന്ത്രി കെ ടി ജലീല്‍

ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാലയ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

Update: 2019-07-16 10:08 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ കുത്തികൊല്ലാന്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. എന്നാല്‍, യൂനിവേഴ്‌സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്എഫ്‌ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് മന്ത്രി പറഞ്ഞു. ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാലയ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കലാലയത്തില്‍ യാതൊരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികള്‍ ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തെ തള്ളി വി എസ് അച്യുതാനന്ദനും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എസ് എഫ് ഐക്കെതിരെ വി എസ് വിമര്‍ശനമുന്നയിച്ചത്. ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്ന് വി എസ് പറഞ്ഞു. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി കാംപസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും വി എസ് പറഞ്ഞു.

Tags: