യുപിയിലെ പോലിസ് അതിക്രമം അപലപനീയം; ശക്തമായ നടപടി വേണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്
പോലിസ് അതിക്രമത്തിന് ഇരയായവരെ ചികിത്സിക്കാൻ പോലും തയ്യാറാകാതിരുന്ന ഹോസ്പിറ്റൽ അധികൃതരുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്.
ഓച്ചിറ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരോട് യുപി പോലിസ് നടത്തിയ അതിക്രമവും വെടിവെപ്പും കിരാതവും അപലപനീയവുമാണെന്ന് ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കേരള സ്റ്റേറ്റ് കമ്മിറ്റി അധ്യക്ഷൻ കാഞ്ഞാർ ഇസ്ഹാഖ് മൗലാനാ പ്രസ്താവിച്ചു. ജംഇയ്യത്ത് ഉലമായെ ഹിന്ദ് ദേശീയ അധ്യക്ഷൻ നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സംസാരിക്കുകയായിരുന്നു മൗലാനാ ഇസ്ഹാഖ് ഖാസിമി.
പോലിസ് അതിക്രമത്തിന് ഇരയായവരെ ചികിത്സിക്കാൻ പോലും തയ്യാറാകാതിരുന്ന ഹോസ്പിറ്റൽ അധികൃതരുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്. അക്രമത്തിനിരയായവരുടെ കുടുംബങ്ങൾക്ക് നിയമ - ചികിത്സാ സഹായങ്ങൾ ചെയ്യുവാനുള്ള ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ അദ്ദേഹത്തെ സ്വാഗതം ചെയ്തു .
കൂടാതെ ജം ഇയ്യത്ത് ഉലമാ ഏ ഹിന്ദ് യുപി സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ അഷ്ഹദ് റഷീദി ഖാസിമിയുമായി ടെലഫോണിൽ സംഭാഷണം നടത്തി യുപിയിലെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞു. ദേശീയ നേതൃത്വത്തിന്റെ നിയമ പോരാട്ടങ്ങൾക്കും ഇതര സഹായ സഹകരണങ്ങൾക്കും കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. പ്രളയ കാലത്ത് നമ്മുടെ നാടിനെ അകമഴിഞ്ഞ് സഹായിക്കാൻ മുന്നിൽ നിന്ന ജംഇയ്യത്തുമായി സഹകരിക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് മൗലാനാ ഇസ്ഹാഖ് ഖാസിമി അഭ്യർത്ഥിച്ചു.