കെഎസ്ആർടിസി വാങ്ങിയ 182 ടാങ്കർ ഡീസൽ ഏത് ഡിപ്പോയ്ക്കു കൈമാറിയെന്നതിനു തെളിവില്ല

എണ്ണക്കമ്പനികളിൽ നിന്ന് ഡിപ്പോകളിലേക്കെത്തുന്ന ഡീസൽ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ല.

Update: 2020-02-19 02:45 GMT

തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നും കെഎസ്ആർടിസി വാങ്ങിയ 182 ടാങ്കർ ഡീസൽ ഏത് ഡിപ്പോയ്ക്കു കൈമാറിയെന്നതിനു തെളിവില്ല. 14.46 കോടി രൂപയുടെ ഡീസലാണ് കണക്കിൽപ്പെടാതെ പോയതെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപോ ർട്ടിൽ പറയുന്നു.

കമ്പനിയി നിന്ന് ടാങ്കറിൽ ഡീസൽ നൽകിയിട്ടുണ്ട്. എന്നാൽ, ഡിപ്പോകളുടെ കണക്കിലില്ല. ഡീസൽ കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും ഡിപ്പോകളിൽ കണക്ക് സൂക്ഷിക്കുന്നതിൽ വന്ന പാകപ്പിഴയാണിതെന്നുമാണ് കെഎസ്ആർടിസിയുടെ വിശദീകരണം. ഡീസൽ വിതരണ സംവിധാനത്തിൽ ഗുരുതര ക്രമക്കേടുണ്ടെന്ന സൂചനയാണ് ഓഡിറ്റ് റിപോർട്ടിലുള്ളത്. എണ്ണക്കമ്പനികളിൽ നിന്ന് ഡിപ്പോകളിലേക്കെത്തുന്ന ഡീസൽ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ല.

12,000 ലിറ്റർ ഡീസലാണ് ഒരു ടാങ്കറിലുള്ളത്. ഇതു ചിലപ്പോൾ മൂന്ന് ഡിപ്പോകളിലേക്കായി വീതംവെക്കും. ഒരു ഡിപ്പോയിൽ വരവുവെച്ചശേഷം മറ്റു സ്ഥലങ്ങളിലേക്കു കൈമാറിയെന്നു രേഖപ്പെടുത്തേണ്ടതുണ്ട്. ഡീസൽ വീതംവെച്ച ഒരു ഡിപ്പോകളിലും വരവുവെക്കാറില്ല. മറ്റു ഡിപ്പോകളിലെ ബസുകൾക്ക് ഇന്ധനം നൽകുന്നതിന്റെ കണക്കും ഇത്തരത്തിൽ കൈമാറ്റം ചെയ്യേണ്ടതുണ്ട്.

എറണാകുളത്ത് ഡീസലിന് വിലക്കുറവുള്ളതിനാൽ മറ്റു ഡിപ്പോകളിലെ ദീർഘദൂര ബസുകൾ ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാറുണ്ട്. മറ്റു ഡിപ്പോകൾക്ക് ഇന്ധനം കൈമാറിയതിന്റെ കണക്കിൽ ഇത് ഉൾക്കൊള്ളിക്കണം. ഇതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. അക്കൗണ്ടിങ് വിഭാഗത്തിന്റെ പാകപ്പിഴയാണ് ധനകാര്യ വിഭാഗത്തിന്റെ പരിശോധനയിൽ വെളിപ്പെട്ടത്.

ഫിനാൻസ് വിഭാഗത്തിലെ കൺട്രോളർ ഓഫ് പർച്ചേസിനാണ് ഡീസൽ വാങ്ങുന്നതിന്റെ ചുമതല. കമ്പനിയിൽ നിന്ന് വരുന്ന ഡീസൽ ഏതൊക്കെ ഡിപ്പോകൾക്കു നൽകുന്നുവെന്ന കണക്ക് സൂക്ഷിക്കേണ്ടത് ഫിനാൻസ് വിഭാഗമാണ്. ഡിപ്പോ അധികൃതരും ഇതിന്റെ വിവരങ്ങൾ കൈമാറേണ്ടതുണ്ട്. വിവിധ വിഭാഗങ്ങളിൽനിന്നുള്ള വിവരങ്ങൾ സമാഹരിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.

Similar News