പ്രവര്‍ത്തനം മാനദണ്ഡം പാലിക്കാതെ; സ്വകാര്യ ഓട്ടിസം സെന്ററിനെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് അനേ്വഷണത്തിന് സാമൂഹികനീതി ജില്ലാ ഓഫിസറെ ചുമതലപ്പെടുത്തിയത്. ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്നതിനായി ദമ്പതികള്‍ നടത്തുന്ന സ്‌കൂള്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന പരാതിയിലാണ് ഉത്തരവ്. ഓട്ടിസമുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ വേണ്ട യോഗ്യത നടത്തിപ്പുകാര്‍ക്കില്ലെന്ന് പരാതിയില്‍ പറയുന്നു.

Update: 2019-01-31 14:52 GMT

കോട്ടയം: നഗരത്തിലെ എംഎല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓട്ടിസം സെന്ററിനെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് അനേ്വഷണത്തിന് സാമൂഹികനീതി ജില്ലാ ഓഫിസറെ ചുമതലപ്പെടുത്തിയത്. ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്നതിനായി ദമ്പതികള്‍ നടത്തുന്ന സ്‌കൂള്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന പരാതിയിലാണ് ഉത്തരവ്. ഓട്ടിസമുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ വേണ്ട യോഗ്യത നടത്തിപ്പുകാര്‍ക്കില്ലെന്ന് പരാതിയില്‍ പറയുന്നു.

നഗരമധ്യത്തിലെ ഒരു ഇടുങ്ങിയ കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വാഹന പാര്‍ക്കിങ്ങിന് പോലും സ്ഥലമില്ല. ശാന്തമായ അന്തരീക്ഷത്തില്‍ പഠിക്കേണ്ട കുട്ടികള്‍ ബഹളമയമായ അന്തരീക്ഷത്തിലാണ് പഠനം നടത്തുന്നത്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും പരാതിയുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഫീസിന്റെ നാലിരട്ടിയാണ് സ്ഥാപനം ഈടാക്കുന്നത്.

നികുതികള്‍ അടയ്ക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്‍കിയ പരാതിയിലാണ് ഉത്തരവ്. കോട്ടയം ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സ്ഥാപനത്തെക്കകുറിച്ച് അനേ്വഷണം നടത്തി ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags: