ഇന്ധന വിലവര്‍ധന: തലമുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധിക്കും: ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിമുതല്‍ എറണാകുളത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയുടേയും എറണാകുളം ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് സമരം.

Update: 2021-02-25 16:28 GMT

കൊച്ചി: പാചകവാതകം അടക്കമുള്ള ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചും പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും സവാളയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും മാര്‍ച്ച് രണ്ടിന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തലമുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധിക്കും.രാവിലെ 11 മണിമുതല്‍ എറണാകുളത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയുടേയും എറണാകുളം ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് സമരം.

സംസ്ഥാനകമ്മിറ്റി അംഗങ്ങളും എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് തലമുണ്ഡനപ്രതിഷേധ സമരത്തില്‍ പങ്കെടുക്കുക. കൊവിഡ് മൂലവും അനധികൃത വഴിയോര കച്ചവടം മൂലവും പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് അടിക്കടിയുള്ള പാചകവാതക വിലവര്‍ധനവെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി,ജനറല്‍ സെക്രട്ടറി ജി ജയപാല്‍,എറണാകുളം ജില്ലാ പ്രസിഡന്റ് അസീസും ജില്ലാ സെക്രട്ടറി ടി. ജെ മനോഹരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കുവാന്‍ സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണെമെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി നികുതിഭാരം കുറക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News