ഹര്‍ത്താല്‍: അക്രമത്തില്‍ പങ്കാളിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Update: 2019-01-11 14:09 GMT

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും ബിജെപിയും നടത്തിയ ഹര്‍ത്താലിനിടെ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കായ വിഷ്ണു പ്രസാദിനെയാണ് അന്വേഷണവിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയത്.

ഹര്‍ത്താല്‍ ദിവസം സംഘം ചേര്‍ന്ന് അടൂര്‍ പെരിങ്ങനാട് അമ്മകണ്ടകര എന്ന സ്ഥലത്ത് മാരകായുധങ്ങളുടെ വീടുകള്‍ അക്രമിച്ച കേസില്‍ വിഷ്ണു രണ്ടാംപ്രതിയാണ്. അടൂര്‍ പോലിസാണ് വിഷ്ണുവിനെതിരേ കേസെടുത്തത്. വിഷ്ണുവിന്റെ നടപടി പെരുമാറ്റ ദൂഷ്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കലും അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത ക്രിമിനല്‍ കുറ്റവുമാണെന്ന് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.

മുമ്പ് ഇടുക്കിയിലെ ബൈസണ്‍വാലി പഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്കായിരിക്കെ വിഷ്ണുവിനെ അടൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വധശ്രമക്കേസില്‍ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വിഷ്ണുവിന്റെ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ട ലംഘനമാണെന്നും സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News