പാലാരിവട്ടം മേല്‍പാലം പൊളിക്കല്‍ തുടങ്ങി; എട്ടു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി

പാലത്തിന്റെ ഉപരിതലത്തിലെ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലിയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ജെസിബി ഉപയോഗിച്ചാണ് ടാറിംഗ് നീക്കുന്നത്.ഇത് ഏകദേശം മൂന്നു ദിവസം നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എട്ട് മാസത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി.പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ പ്രധാന റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലിസുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും

Update: 2020-09-28 04:52 GMT

കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയുന്ന ജോലികള്‍ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് പുനര്‍നിര്‍മാണ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തിലെ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലിയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ജെസിബി ഉപയോഗിച്ചാണ് ടാറിംഗ് നീക്കുന്നത്.ഇത് ഏകദേശം മൂന്നു ദിവസം നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എട്ട് മാസത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി.


പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ പ്രധാന റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലിസുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇന്ന് തന്നെ പോലിസും ഡിഎംആര്‍സി അധികൃതരും സംയുക്തമായി ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തും.ഗതാഗതം തിരിച്ചുവിടുന്ന നടപടികള്‍ വേണ്ടിവരില്ലെന്നാണ് പ്രതീക്കുന്നതെന്നും ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി.ആദ്യഘട്ടത്തില്‍ പാലത്തിന്റെ ഉപരിതലത്തിലെ ടാര്‍ ഇളക്കി മാറ്റുന്ന ജോലികളാണ് നടക്കുന്നതെന്ന് ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധി പ്രമോദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നൂ ദിവസത്തിനുള്ളില്‍ ഈ ജോലി പൂര്‍ത്തിയാക്കും. ഇതിനി ശേഷം കോണ്‍ക്രീറ്റുകള്‍ നീക്കം ചെയ്യാന്‍ ആരംഭിക്കും.തുടര്‍ന്ന് കട്ടിംഗ് ആരംഭിക്കും. ഇതിന് ഏകദേശം നാലു മാസം വേണ്ടി വരും.ഇതിനൊപ്പം തന്നെ കാസ്റ്റിഗ് യാര്‍ഡില്‍ ബീമുകളുടെ കാസ്റ്റിംഗ് ആരംഭിക്കും. ഇത് തീരുന്ന മുറയക്ക് ഇവ പാലത്തിലെത്തിക്കും. അതിനു മുമ്പായി തന്നെ പാലത്തിലെ കട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാക്കും.പാലത്തിന്റെ പിയര്‍ ക്യാപുകള്‍ മുഴുവന്‍ പൊളിച്ചു പണിയണം.പിയറിന്റെ വലുപ്പം കൂട്ടണം.ഇതിനു ശേഷം ഗര്‍ഡറുകള്‍ എത്തിച്ച് സ്ഥാപിച്ചതിനു ശേഷം സ്ലാബു ചെയ്യും.പകലും രാത്രിയിലുമായി ജോലി ചെയ്യാനാണ് തീരുമാനമെന്നും പ്രമോദ് വ്യക്തമാക്കി.

Tags:    

Similar News