ആലുവ കുഞ്ചാട്ടുകരയില്‍ പഴയ രണ്ടു നില കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു;ആളപായമില്ല

ഏകദേശം 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ രണ്ട് നിലയിലായി എട്ട് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മുകളിലെ നിലയുടെ പിന്‍വശമാണ് കോണ്‍ക്രീറ്റ് ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞത്. ശബ്ദം കേട്ട് താഴത്തെ കടകളില്‍ ഉണ്ടായിരുന്നവര്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഏകദേശം 35 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിതെന്ന് പറയുന്നു

Update: 2019-11-02 16:57 GMT

കൊച്ചി; ആലുവ എടത്തല കുഞ്ചാട്ടുകര കവലയില്‍ പഴക്കം ചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കച്ചവട സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല.ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഏകദേശം 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ രണ്ട് നിലയിലായി എട്ട് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മുകളിലെ നിലയുടെ പിന്‍വശമാണ് കോണ്‍ക്രീറ്റ് ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞത്.

ശബ്ദം കേട്ട് താഴത്തെ കടകളില്‍ ഉണ്ടായിരുന്നവര്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഏകദേശം 35 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിതെന്ന് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കുതിര്‍ന്നാണ് കെട്ടിടം അപകടത്തില്‍പ്പെട്ടതെന്നാണ് കരുതുന്നത്.ഇടിഞ്ഞ കെട്ടിടത്തിന്റെ തൊട്ടുപിന്നില്‍ 20ഓളം ഇതരസംസ്ഥാനക്കാരും താമസിക്കുന്നുണ്ട്. ഇവരും ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ചാട്ടുകര വടശേരി സ്വദേശി ശശിയുടേതാണ് കെട്ടിടം. ആലുവയില്‍ നിന്നും ഫയര്‍ഫോഴും എടത്തല പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പരിസരത്ത് നിന്നും ആളുകളെ മാറ്റി സുരക്ഷ ക്രമീകരണങ്ങള്‍ നടത്തുകയാണ്. 

Tags:    

Similar News