ടെലികമ്യൂണിക്കേഷന്‍ സിഐ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടി ;വീട്ടമ്മയും മകനും അറസ്റ്റില്‍

തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പില്‍ ഉഷ (50), മകന്‍ അഖില്‍ (25) എന്നിവരാണ് ആലുവ പോലിസിന്റെ പിടിയിലായത്. പുത്തന്‍കുരിശ്, രാമമംഗലം സ്വദേശിയുടെ പക്കല്‍ നിന്നും പലഘട്ടങ്ങളിലായി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് ഇവര്‍ വാങ്ങിയതെന്ന് പോലിസ് പറഞ്ഞു

Update: 2021-07-16 13:39 GMT

കൊച്ചി: ടെലികമ്യൂണിക്കേഷന്‍ സിഐ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റില്‍. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പില്‍ ഉഷ (50), മകന്‍ അഖില്‍ (25) എന്നിവരാണ് ആലുവ പോലിസിന്റെ പിടിയിലായത്. പുത്തന്‍കുരിശ്, രാമമംഗലം സ്വദേശിയുടെ പക്കല്‍ നിന്നും പലഘട്ടങ്ങളിലായി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് ഇവര്‍ വാങ്ങിയതെന്ന് പോലിസ് പറഞ്ഞു.

ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളജില്‍ ഒരുമിച്ച് പഠിച്ചവരാണ്. വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയിലൂടെ പരിചയം പുതുക്കി. ആലുവ ടെലികമ്യൂണിക്കേഷനില്‍ ഇന്‍സ്‌പെക്ടാറെണന്ന് പറഞ്ഞ് വിശ്വാസം ജനിപ്പിച്ച ഉഷ ബിസിനസ് ആവശ്യത്തിന്റെ പേരില്‍ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി. ഇതില്‍ 10 ലക്ഷം രൂപ മകനാണ് ബ്ലാങ്ക് ചെക്ക് നല്‍കി വാങ്ങിയത്.

പിന്നീട് ഈ ചെക്ക് മാറാന്‍ ബാങ്കില്‍ നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലത്തതിനാല്‍ മടങ്ങുകയായിരുന്നു. ആറു ലക്ഷം രൂപ അമ്മയും മകനും തിരിച്ചു നല്‍കി. കഴിഞ്ഞ വര്‍ഷം അവസാനമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃതത്തില്‍ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ആലുവ എസ്എച്ച്ഒ സി എല്‍ സുധീര്‍, എസ്‌ഐ എം എം ഖദീജ, എഎസ്‌ഐ ബിനോജ് ഗോപാലകൃഷണന്‍, സിപിഒ. സജീവ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ ക്കുറിച്ച് അന്വഷണം വ്യാപിപ്പിച്ചതായി എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News