സുപ്രിം കോടതി പിഴയിട്ട ഫ്‌ളാറ്റിനായി കൊച്ചി നഗരസഭയുടെ ഒത്താശയില്‍ പാര്‍ക് നിര്‍മാണം;തഹസീല്‍ദാര്‍ ഇടപെട്ടു നിര്‍ത്തിച്ചു

ചിലവന്നൂരിലെ ഫ്ളാറ്റിനു വേണ്ടി അമൃത് പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. ഇനി ഒരു തീരുമാനം വരുന്നതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മാഫിയ വിരുദ്ധ ജനകീയ സ്‌ക്വാഡിന്റെ പ്രവര്‍ത്തകര്‍ക്ക് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയതായി സമരസമിതി നേതാവ് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു

Update: 2019-06-03 03:23 GMT

കൊച്ചി: അനധികൃതമായി നിര്‍മിക്കുന്ന പാര്‍ക്കിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടു. നിയമം ലംഘിച്ചു നിര്‍മ്മിച്ചതിന് സുപ്രീംകോടതി പിഴയിട്ട ചിലവന്നൂരിലെ ഫ്ളാറ്റിനു വേണ്ടി അമൃത് പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. ഇനി ഒരു തീരുമാനം വരുന്നതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മാഫിയ വിരുദ്ധ ജനകീയ സ്‌ക്വാഡിന്റെ പ്രവര്‍ത്തകര്‍ക്ക് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയതായി സമരസമിതി നേതാവ് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.തഹസില്‍ദാറിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ചിലവന്നൂര്‍ കായലിനു സമീപമുള്ള ഭൂമിയില്‍ കൊച്ചി നഗരസഭ നടത്തുന്ന പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. നാലുമണി മുതല്‍ മാഫിയ വിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തകര്‍ സംഘടിതമായി നിര്‍മ്മാണപ്രവര്‍ത്തനം പൊളിച്ചുമാറ്റാന്‍ തുടങ്ങിയതോടെ പോലിസ് ഇടപെട്ടു.റവന്യൂ ഉദ്യോഗസ്ഥര്‍ വരാതെ പിന്മാറില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തോടെ വില്ലേജ് ഓഫീസര്‍ ജ്യോതിയും എറണാകുളം ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ മുഹമ്മദ് സബീറും സ്ഥലത്തെത്തി മാഫിയ വിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ഇനിയൊരു തീരുമാനം വരുന്നവരെ അവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന ഉറപ്പു നല്‍കിയതിനു ശേഷമാണ് പ്രവര്‍ത്തകര്‍ അവിടെ നിന്നും പിരിഞ്ഞു പോയത്.

ഇത് സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് തൊട്ടടുത്ത പ്രവര്‍ത്തി ദിവസം എഡിഎം യോഗം വിളിക്കുമെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.യോഗത്തില്‍ നഗരസഭയുടേയും സമരസമിതിയുടെയും പോലീസിന്റെയും മറ്റ് ആവശ്യമായ ഉത്തരവാദപ്പെട്ട പ്രതിനിധികളും തങ്ങളുടെ വിശദമായ വാദങ്ങള്‍ അവതരിപ്പിച്ചതിനു ശേഷം നിയമപരമായി അതിന് സാധ്യത ഉണ്ടെങ്കില്‍ മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കുകയുള്ളൂവെന്ന് എഡിഎം ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത നിര്‍മ്മാണം പൊളിക്കുന്ന പരിപാടി സമരസമിതി നിര്‍ത്തിവെച്ചതെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു 

Tags:    

Similar News