ഹർത്താൽ നിയമവിരുദ്ധം; പിൻമാറണമെന്ന് ഡിജിപി
പ്രതിഷേധ സൂചകമായി റാലി നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ നിർബന്ധിച്ച് കടയടയ്ക്കുകയോ വാഹനം തടയുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
തിരുവനന്തപുരം: നാളെ നടത്താനിരിക്കുന്ന ഹർത്താലിൽ നിന്നും പിൻമാറണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നാളത്തെ ഹർത്താൽ നിയമ വിരുദ്ധമാണ്. കോടതിയിൽ ഏഴുദിവസം മുന്നേ നോട്ടീസ് നൽകിയതിന് ശേഷമേ ഹർത്താൽ നടത്താനാവു. എങ്കിൽ മാത്രമേ എതിർപ്പുളളവർക്ക് കോടതിയെ സമീപിക്കാനാവൂ. ഇക്കാര്യങ്ങൾ ചെയ്യാതെയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതിഷേധ സൂചകമായി റാലി നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ നിർബന്ധിച്ച് കടയടയ്ക്കുകയോ വാഹനം തടയുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ നടപടിയുണ്ടാവും. വേണ്ടിവന്നാൽ കരുതൽ തടവ് ഉൾപ്പടെയുള്ള നടപടിയുണ്ടാവും. ശക്തമായ പോലിസ് സുരക്ഷ ഒരുക്കുമെന്നും ഡിജിപി പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേയാണ് സംയുക്ത സമരസമിതി നാളെ ഹർത്താൽ നടത്തുന്നത്. ജനാധിപത്യപരമായും സമാധാനപരവുമായും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര എന്നിവ ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും പഠിപ്പ് മുടക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും സംയുക്ത സമിതി അഭ്യര്‍ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു.
