മരടില്‍ തീരപരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം: മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിക്ക് ജാമ്യം

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്.സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റു സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ഒത്താശ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളിലും മുഹമ്മദ് അഷറഫ് പ്രതിയാണ്. ഈ കേസുകളില്‍ ക്രൈബ്രാഞ്ച് മുഹമ്മദ് അഷ്‌റഫിനെ നേരത്തെ അറസ്റ്റു ചെയ്തു റിമാന്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2015 ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലും ജയിലില്‍ കഴിയവെ മുഹമ്മദ് അഷറഫിന്റെ അറസ്റ്റ് രേഖപെടുത്തിയത്

Update: 2019-12-10 09:05 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റിന്റെ നിര്‍മാണം ക്രമപ്പെടുത്തി നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറസ്റ്റ് ചെയ്ത് മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന് ജാമ്യം. മൂവാറ്റു പുഴ വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റു സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ഒത്താശ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളിലും മുഹമ്മദ് അഷറഫ് പ്രതിയാണ്. ഈ കേസുകളില്‍ ക്രൈബ്രാഞ്ച് മുഹമ്മദ് അഷ്‌റഫിനെ നേരത്തെ അറസ്റ്റു ചെയ്തു റിമാന്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2015 ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലും ജയിലില്‍ കഴിയവെ മുഹമ്മദ് അഷറഫിന്റെ അറസ്റ്റ് രേഖപെടുത്തിയത്.

ഈ കേസില്‍ 28ാം പ്രതിയാണ് മുഹമ്മദ് അഷറഫ്. മരടിലെ ഫ്്‌ളാറ്റു നിര്‍മാണവുമായി ബന്ധപ്പെട്ട് കേസില്‍ നേരത്തെ മുഹമ്മദ് അഷറഫിന് കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാതിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ 58 ദിവസമായി മുഹമ്മദ് അഷറഫ് മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്റിലാണ്.പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവു നശിപ്പിക്കുമെന്ന എതിര്‍ വാദം കോടതി സ്വീകരിച്ചില്ല. മരട് കേസില്‍ മുഹമ്മദ് അഷറഫിനെ കൂടാതെ അറസ്റ്റ് ചെയ്തതും കോടതിയില്‍ കീഴടങ്ങിയതുമായ എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് മുഹമ്മദ് അഷറഫിനു കോടതി ജാമ്യം നല്‍കിയത്.മരട് കേസിനും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിനും ഒരേ സ്വഭാവമാണെന്നും കോടതി നിരീക്ഷിച്ചു 

Tags:    

Similar News