യുഎപിഎ അറസ്റ്റ്: കേസിൽ ഇടപെടേണ്ടെന്ന് സിപിഎം
കേസിൽ അറസ്റ്റിലായ രണ്ടു സിപിഎം പ്രവർത്തകർക്കും മാവോവാദി ബന്ധമുണ്ടെന്നാണ് പാർട്ടിയുടെ പ്രാഥമിക നിഗമനം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടും സെക്രട്ടറിയേറ്റിന്‍റെ പരിഗണനയ്ക്ക് വന്നു.
തിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരായ രണ്ടു വിദ്യാർഥികളെ അറസ്റ്റു ചെയ്ത കേസിൽ ഇടപെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇന്ന് ചേർന്ന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കേസിൽ അറസ്റ്റിലായ രണ്ടു സിപിഎം പ്രവർത്തകർക്കും മാവോവാദി ബന്ധമുണ്ടെന്നാണ് പാർട്ടിയുടെ പ്രാഥമിക നിഗമനം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടും സെക്രട്ടറിയേറ്റിന്‍റെ പരിഗണനയ്ക്ക് വന്നു. കേസിന്‍റെ വിശദാംശങ്ങൾ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. പോലിസിന്‍റെ കണ്ടെത്തലുകളെ മുഖ്യമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് കേസിൽ ഇടപെടേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്.ഇരുവരും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുമായും സംഘടനകളുമായും ബന്ധപ്പെട്ടിരുന്നുവെന്നാണ് കീഴ്ഘടകങ്ങളില്‍ നിന്നുള്ള വിശദമായ അന്വേഷണത്തില്‍ നിഗമനത്തിലെത്തിയത്. എന്നാല്‍, വിഷയം പരിശോധിച്ചു വരികയാണെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറയുന്നത്. പോലിസിന്റെ വാദങ്ങള്‍ നോക്കിയല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വിഷയങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടിയില്‍ വിപുലമായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, വിദ്യാര്‍ഥികള്‍ അറസ്റ്റിലായപ്പോള്‍ പോലിസിനെതിരേ രംഗത്തുവന്ന ബ്രാഞ്ച് കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്.
സിപിഎം പ്രവര്‍ത്തകരായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസൽ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന് ഷുഹൈബ് (20) എന്നിവരെയാണ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. യുഎപിഎ ചുമത്തിയതിനെതിരേ മുതിർന്ന സിപിഎം നേതാക്കളും സിപിഐയും പ്രതിപക്ഷവും ശക്തമായി രംഗത്തുള്ളപ്പോഴാണ് കേസിൽ പിന്നോട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ സ്വീകരിച്ചത്.