കൊവിഡ് വ്യാപനം: എറണാകുളത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നടപടി;ഭക്ഷണ ശാലകളിലും നിയന്ത്രണം വരും

എല്ലാ താലൂക്ക് ആശുപത്രികളിലും കൊവിഡിനായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കും. മൂവാറ്റുപുഴ, കോതമംഗലം, പിറവം, പറവൂര്‍, ഫോര്‍ട്ട്‌കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളില്‍ ചികില്‍സക്കായി 50 കിടക്കകള്‍ വീതമുള്ള പെരിഫറല്‍ സെന്ററുകള്‍ ആരംഭിക്കും

Update: 2022-01-18 09:08 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയത്.ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.എല്ലാ താലൂക്ക് ആശുപത്രികളിലും കൊവിഡിനായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മൂവാറ്റുപുഴ, കോതമംഗലം, പിറവം, പറവൂര്‍, ഫോര്‍ട്ട്‌കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളില്‍ ചികില്‍സക്കായി 50 കിടക്കകള്‍ വീതമുള്ള പെരിഫറല്‍ സെന്ററുകള്‍ ആരംഭിക്കും. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിന് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. വിവാഹ പരിപാടികളില്‍ മാസ്‌ക് മാറ്റിയുള്ള ഫോട്ടോ സെഷനുകള്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പരിശോധനാ സൗകര്യം ഒരുക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ചെറിയ രോഗലക്ഷണമുള്ളവരും കൊവിഡ് പരിശോധന നടത്തുകയും വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും വേണം.കൊവിഡ് ചികിത്സയില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തിയതായി എഡിഎം എസ് ഷാജഹാന്‍ അറിയിച്ചു. കൊവിഡ് ചികില്‍സയ്ക്കായി ആവശ്യമായ ബെഡുകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ ഉള്ളത് അമ്പലമുകള്‍ കൊവിഡ് ഫീല്‍ഡ് ഹോസ്പിറ്റലിലാണ്. 426 ഓക്‌സിജന്‍ ബെഡുകള്‍ നിലവിലുണ്ട്. നിലവില്‍ 50 ശതമാനം ബെഡുകള്‍ ലഭ്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കൂടുതല്‍ ഡിസിസി, എഫ് എല്‍ടിസികള്‍ സജമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എഡിഎം അറിയിച്ചു. അമ്പലമുകള്‍ കൊവിഡ് ആശുപത്രി, ആലുവ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസിയു ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

താലൂക്ക് ആശുപത്രികളിലും ആവശ്യമായ സജീകരണം ഏര്‍പ്പെടുത്തുമെന്നും ഡിഎംഒ പറഞ്ഞു. 24 മണിക്കൂറും ആംബുലന്‍സ് ലഭ്യത ഉറപ്പാക്കും.നാളെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.എംപി മാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ കെ ബാബു, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ടി ജ, വിനോദ്, മാത്യു കുഴല്‍ നാടന്‍ പങ്കെടുത്തു.

Tags:    

Similar News