സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ്; 142 പേർ ചികിൽസയിൽ

രോഗം പിടിപെട്ടവരെല്ലാം കേരളത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്ന് വന്ന നാലുപേർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടുപേർ.

Update: 2020-05-19 11:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ - 5, മലപ്പുറം - 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് - 1 വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് ആർക്കും രോഗമുക്തിയില്ല.

രോഗം പിടിപെട്ടവരെല്ലാം കേരളത്തിന് പുറത്തു നിന്നെത്തിയവരാണ്.ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്നും വന്നവരാണ്. ബാക്കിയുള്ള എട്ട് പേരില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, ഒരാള്‍ ഗുജറാത്തില്‍ നിന്നും മറ്റൊരാള്‍ തമിഴ്നാട്ടില്‍ നിന്നും എത്തിയതാണ്.

സംസ്ഥാനത്ത് ഇതുവരെ 642 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 142 പേർ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 71545 പേരും ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്. 119 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46958 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 45527 ഫലങ്ങള്‍ നെഗറ്റീവാണ്.

നിലവില്‍ സംസ്ഥാനത്ത് 33 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂരിലെ പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്തുകൾ, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. കണ്ടെയ്ൻമെന്റ് സോണുകളുടെ നിയന്ത്രണം കൂടുതൽ കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ആകെ 1,297 സാമ്പിളുകളാണ് പരിശോധിച്ചത്. ബ്രേക്ക് ദ ചെയിൻ, ക്വാറന്റീൻ, റിവേഴ്സ് ക്വാറന്റീൻ എന്നിവയെല്ലാം കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്. ഇതിന്റെ സൂചനയാണ് ഇന്നത്തെ റിസൾട്ട് തരുന്നത്.

കേരളം പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ പിടിച്ചുനിന്നിരുന്നു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിത്തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചതു പോലെ കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ചു. അടുത്ത ഘട്ടം സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം പരിമിതമാണ്. ഭയപ്പെടേണ്ടത് സമ്പർക്കത്തെ തന്നെയാണ്.

പ്രായാധിക്യമുള്ളവർ, ക്വാറന്റൈനിലുള്ളവർ തുടങ്ങിയ രോഗസാധ്യതയുള്ള മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ടവരെ ആരോഗ്യപ്രവർത്തകർ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാനാണ്. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 5,630 സാമ്പിളുകളാണ് ശേഖരിച്ചത്. 5340 നെഗറ്റീവായി. ഇത്തരം പരിശോധനയിൽ നാലുപേർക്കാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിനർഥം കൊവിഡ് രോഗത്തിന്റെ സാമൂഹിക വ്യാപനം കേരളത്തിൽ നടന്നിട്ടില്ലെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News