കൊവിഡ്-19 : എറണാകുളത്ത് 76 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തില്‍;ഇന്ന് ലഭിച്ച 44 ഫലങ്ങളും നെഗറ്റീവ്

ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 360 ആയി.ഇന്ന് 4 പേരെ പുതുതായി സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Update: 2020-05-06 14:13 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ഇന്ന് 76 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 224 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 360 ആയി. ഇതില്‍ 13 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 347 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് 4 പേരെ പുതുതായി സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇന്ന് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആണ്.ഇന്ന് ജില്ലയില്‍ നിന്നും 37 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 44 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇതില്‍ 21 എണ്ണം സമൂഹ വ്യാപനം ഉണ്ടോ എന്നറിയാനായി ഫീല്‍ഡില്‍ നിന്നും എടുത്ത സാമ്പിളുകളിലൂടെ പരിശോധന ഫലമാണ്. ഇനി 40 സാമ്പിള്‍ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളില്‍ ഇന്ന് പുതിയതായി 4 പേരെ പ്രവേശിപ്പിച്ചു. ഇവിടങ്ങളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരെ ഇന്ന് വിട്ടയച്ചു.നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 47 ആണ്. ഇതില്‍ 45 പേര്‍ തൃപ്പൂണിത്തുറ കോവിഡ് കെയര്‍ സെന്ററിലും, 2 പേര്‍ സ്വകാര്യ ഹോട്ടലിലുമാണ്.

ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 120 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 150 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 79 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ സ്‌ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്ന് 117 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ജീവനക്കാര്‍ മാസ്‌ക്ക് ധരിക്കാത്തതിന് സ്ഥാപനങ്ങള്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിനും, ഇടപാടുകാര്‍ക്ക് സാനിറ്റൈസര്‍ നല്കാത്തതിനും 11 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.കൊച്ചി തുറമുഖത്ത് 2 കപ്പലുകളിലെ 41 ജീവനക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല. 

Tags: