കൊവിഡ്-19 : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 134 ആയി കുറഞ്ഞു

വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 17 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.ഇന്ന് പുതുതായി 5 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ലഭിച്ച 26 പരിശോധന ഫലങ്ങളും നെഗറ്റീവ്

Update: 2020-04-22 12:56 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റ ഭാഗമായി എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 17 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 134 ആയി. ഇതില്‍ 42 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 92 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.

ഇന്ന് പുതുതായി 5 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 2 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.നിലവില്‍ 15 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 4 പേരാണുള്ളത്. ഇതില്‍ 2 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 2 പേരും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും, സ്വകാര്യ ആശുപത്രികളിലായി 7 പേരും നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന് ജില്ലയില്‍ നിന്നും 26 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 26 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 53 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആംബുലന്‍സ് സര്‍വീസ് മാനദണ്ഡങ്ങള്‍ ,പിപിഇ കിറ്റ് ധരിക്കേണ്ട രീതി തുടങ്ങിയവയില്‍ പരിശീലനം നല്‍കി.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 6 കപ്പലുകളിലെ 162 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല 

Tags:    

Similar News