പൗരത്വ നിഷേധം: സംയുക്ത സമരത്തെ ചൊല്ലി കോണ്‍ഗ്രസ്സിലും യുഡിഎഫിലും പോര് തുടരുന്നു

സംയുക്ത പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗും അനുകൂലിക്കുമ്പോഴും ഭൂരിഭാഗം നേതാക്കളും എതിര്‍പ്പ് പരസ്യമാക്കി രംഗത്തുണ്ട്.

Update: 2019-12-23 07:53 GMT

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തില്‍ കോണ്‍ഗ്രസ്സിലും യുഡിഎഫിലും പോര് തുടരുന്നു. സിപിഎമ്മുമായി ചേര്‍ന്ന് ഇനി സംയുക്ത സമരമില്ലെന്നാവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. അതില്‍ മാറ്റമുണ്ടെങ്കില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു. മോദിയുടെ ശൈലി കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനുമായി രാഷ്ട്രീയമായി സഹകരിക്കുന്നത് പ്രായോഗികമല്ലെന്ന് കെ മുരളീധരനും വ്യക്തമാക്കി. അതേസമയം, ആവശ്യമെങ്കില്‍ ഇനിയും സംയുക്ത സമരം സംഘടിപ്പിക്കുമെന്നായിരുന്നു ലീഗിന്റെ നിലപാട്.

സംയുക്ത പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗും അനുകൂലിക്കുമ്പോഴും ഭൂരിഭാഗം നേതാക്കളും എതിര്‍പ്പ് പരസ്യമാക്കി രംഗത്തുണ്ട്. വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ നരേന്ദ്രമോദി രാജ്യത്ത് ആളെക്കൊല്ലുമ്പോള്‍, രാഷ്ട്രീയാടിസ്ഥാനത്തില്‍ പിണറായി കേരളത്തില്‍ ആളെക്കൊല്ലുകയാണെന്ന് വി എം സുധീരന്‍ ആരോപിച്ചു. മോദിയുടെ ശൈലി പിന്തുടരുന്നവരോട് സഹകരണം പ്രായോഗികമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: