പ്രവാസികൾക്ക് ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു; പ്രതിസന്ധികളെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി

ക്ഷേമനിധിയിൽ അംഗങ്ങളായ കൊവിഡ് പോസിറ്റീവായ എല്ലാവർക്കും 10000 രൂപ വീതം അടിയന്തരസഹായം നൽകും. ക്ഷേമനിധി ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് ഇത് ലഭ്യമാക്കുക.

Update: 2020-04-11 13:15 GMT

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന പ്രവാസികൾക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമനിധിയിൽ അംഗങ്ങളായ കൊവിഡ് പോസിറ്റീവായ എല്ലാവർക്കും 10000 രൂപ വീതം അടിയന്തരസഹായം നൽകും. ക്ഷേമനിധി ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് ഇത് ലഭ്യമാക്കുക.

പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും പെൻഷൻ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി 1000 രൂപ അനുവദിക്കും. 15000 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്പോർട്ട്, തൊഴിൽ വിസ എന്നിവയുമായി വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലെത്തി തിരിച്ചുപോകാൻ സാധിക്കാത്തവർക്കും ലോക്ക്ഡൗൺ കാലയളവിൽ വിസ കാലാവധി തീർന്നവർക്കും 5000 രൂപ അടിയന്തര സഹായം നോർക്ക നൽകും.

സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയിൽ കോവിഡ് 19 നെ ഉൾപ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികൾക്ക് 10000 രൂപ സഹായം നൽകും. പ്രവാസികളുടെ പ്രയാസങ്ങൾ എല്ലാവരിലും വലിയ വിഷമം ഉണ്ടാക്കുന്നതായും പ്രവാസികളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയുള്ളവരാണ് നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിച്ചുനിന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുക എന്നതാണ് മുന്നിലുള്ള വഴി. പ്രവാസലോകത്തെ എല്ലാപ്രശ്നങ്ങളും കേന്ദ്രത്തിന്റെയും എംബസിയുടെയും സന്നദ്ധപ്രവർത്തകരുടെയും പ്രവാസലോകത്തെ വ്യക്തിത്വങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നു. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News