ആലപ്പാടിന് പിന്തുണയുമായി യുഡിഎഫും; പ്രതിപക്ഷനേതാവ് നാളെ പ്രദേശം സന്ദര്‍ശിക്കും

രമേശ് ചെന്നിത്തല നാളെ രാവിലെ എട്ടിന് ഖനനം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് എത്തിയ പശ്ചാത്തലത്തില്‍ ജനകീയ സമരത്തിനു പിന്തുണ നല്‍കുന്നത് രാഷ്ട്രീയപരമായി ഗുണകരമാവുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Update: 2019-01-13 07:51 GMT

തിരുവനന്തപുരം: കരിമണല്‍ ഖനനം മൂലം അതീവ പാരിസ്ഥിതിക ഭീഷണി നേരിടുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിന്റെ വീണ്ടെടുപ്പിനായി നടക്കുന്ന ജനകീയ സമരം ഏറ്റെടുക്കാന്‍ യുഡിഎഫ് നീക്കം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ എട്ടിന് ഖനനം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് എത്തിയ പശ്ചാത്തലത്തില്‍ ജനകീയ സമരത്തിനു പിന്തുണ നല്‍കുന്നത് രാഷ്ട്രീയപരമായി ഗുണകരമാവുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വരും ദിവസങ്ങളില്‍ വി എം സുധീരന്‍ ഉള്‍പ്പടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും ആലപ്പാട്ടെത്തും.

സ്ഥലം എംപിയായ കെ സി വേണുഗോപാല്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവര്‍ ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സി ആര്‍ മഹേഷാണ് നിലവില്‍ സത്യാഗ്രഹ പന്തലില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഭൂപ്രദേശം താമസിക്കാതെ ഇല്ലാതാവുമെന്ന് വ്യക്തമാക്കിയാണ് ജനകീയ സമരം തുടങ്ങിയത്. 70 ദിവസം പിന്നിട്ട സമരത്തെ ഭരണകൂടം അവഗണിച്ചതോടെ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു.

ജനകീയ സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. അതേസമയം, ആലപ്പാട് വിഷയം ചര്‍ച്ച ചെയ്യാനായി ബുധനാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി ഇ പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചെങ്കിലും ഖനനം നിര്‍ത്തിവയ്ക്കാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്നാണ് സമരസമിതി നിലപാട്.

Tags:    

Similar News