കണ്ണൂരില്‍ കടലില്‍ തകര്‍ന്ന ബോട്ട് പരപ്പനങ്ങാടി തീരത്തടിഞ്ഞു

കഴിഞ്ഞ 26 ന് കണ്ണൂര്‍ അയിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുള്ള എല്ലാ മത്സ്യതൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.

Update: 2019-07-01 16:58 GMT

പരപ്പനങ്ങാടി: കണ്ണൂരില്‍ കടലില്‍ തകര്‍ന്ന ബോട്ട് പരപ്പനങ്ങാടി തീരത്തടിഞ്ഞു. ശക്തമായ തിരയില്‍പ്പെട്ടാണ് തലായി ഹാര്‍ബറില്‍ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഫൈബര്‍ ബോട്ട് തകര്‍ന്നത്. കഴിഞ്ഞ 26 ന് കണ്ണൂര്‍ അയിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുള്ള എല്ലാ മത്സ്യതൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.

ഞായറാഴ്ച രാവിലെയാണ് തര്‍ന്ന ബോട്ട് പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞത്. താനൂര്‍ കോര്‍മന്‍ കടപ്പുറം സ്വദേശി അഷറഫ് കോയയുടെ ഉടമസ്ഥതയിലുള്ളതാണ് ഫൈബര്‍ ബോട്ട്. വിവരമറിഞ്ഞ് അഷറഫും സ്ഥലത്തെത്തിയിരുന്നു. 12 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അഷറഫ് പറഞ്ഞു. മത്സ്യഫെഡില്‍ നിന്നടക്കം ലോണെടുത്ത് രണ്ടുവര്‍ഷം മുന്‍പ് വാങ്ങിയതാണ് ബോട്ട്.

ബോട്ട് അപകടത്തില്‍പ്പെട്ട ഉടന്‍തന്നെ തൊഴിലാളികള്‍ വിവരം വയര്‍ലെസ് സെറ്റിലൂടെ പരിയാരത്തെ സ്വകാര്യ റേഡിയോ സ്‌റ്റേഷനില്‍ വിളിച്ച് വിവരം പറയുകയും ഇവര്‍ തീരദേശ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അപകടസ്ഥലത്തെത്തുകയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുകയുമായിരുന്നു.

Tags:    

Similar News