പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യസംഘം പറഞ്ഞു.

Update: 2020-03-11 18:50 GMT

കോഴിക്കോട്: ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു.

രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും.

അതേസമയം പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യസംഘം പറഞ്ഞു. കൊടിയത്തൂരിൽ പക്ഷിപ്പനി കണ്ടെത്തിയ മേഖല സന്ദർശിച്ചതിന് ശേഷമായിരുന്നു സംഘത്തിന്റെ പ്രതികരണം. മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്ന സാഹചര്യമുൾപ്പെടെയാണ് സംഘം പരിശോധിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടി തുടരുകയാണ്.

Tags: