പണം നൽകാത്തതിന്‍റെ പേരിൽ പ്ലസ്‌ടു വിദ്യാർത്ഥിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ക്രൂരമർദനം

പ്ലസ്ടു വിദ്യാർഥി കാ‍ർത്തികിനെയാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. എസ്എഫ്ഐ പ്രവർത്തകരാണ് കാർത്തികിനെ മർദ്ദിച്ചതെന്ന് രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി.

Update: 2019-06-22 15:10 GMT

കായംകുളം: പണം നൽകാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കായംകുളം പുല്ലുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കാ‍ർത്തികിനെയാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. എസ്എഫ്ഐ പ്രവർത്തകരാണ് കാർത്തികിനെ മർദ്ദിച്ചതെന്ന് രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിയെ സ്കൂൾ കവാടത്തിന് മുന്നിൽ വച്ചാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. വിദ്യാർഥിയോട് ഇവർ നിരന്തരം പണം ആവശ്യപ്പട്ടു. പലതവണ ഭീഷണിപ്പെടുത്തി. ഒരു തവണ ചെറിയ തുക നൽകിയെങ്കിലും കൂടുതൽ പണം വേണമെന്ന ഭീഷണി തുടർന്നു.

ഒടുവിൽ പണം കിട്ടില്ലെന്ന് മനസിലായതോടെ ക്രൂരമായി മർദിച്ചുവെന്നാണ് കാർത്തികിന്റെ അമ്മ പോലിസിന് നൽകിയ പരാതിയിൽ പറയുന്നത്. പൂർവ്വ വിദ്യാർഥികളായ അഭിജിത്ത്, അനന്ദു എന്നിവർക്കെതിരേയാണ് പോലിസിൽ പരാതി നൽകിയത്. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരല്ലെന്ന് എസ്എഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വം വിശദീകരിച്ചു. അജിത്ത്, അനന്ദു എന്നിവരെ പ്രതി ചേർത്ത് കായംകുളം പോലിസ് കേസെടുത്തിട്ടുണ്ട്. 

Tags:    

Similar News