ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് പണവും ഓട്ടോയും കവര്‍ന്ന കേസ്: പ്രതികള്‍ക്ക് നാല് വര്‍ഷം തടവ്

ചൊവ്വൂര്‍ സ്വദേശി ഹരിയുടെ ഓട്ടോയും പണവുമാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. 2018 ഏപ്രില്‍ 26നായിരുന്നു സംഭവം. തൃശൂര്‍ പൂരം പുലര്‍ച്ചെ വെടിക്കെട്ടിന് ശേഷം എംഒ റോഡില്‍ നിന്നും ഒളരിയിലേക്ക് വാടക വിളിച്ചതായിരുന്നു.

Update: 2019-07-18 17:26 GMT

തൃശൂര്‍: ഓട്ടം വിളിച്ച സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി, പണവും, ഓട്ടോയും കവര്‍ന്ന കേസില്‍ പ്രതികള്‍ക്ക് നാല് വര്‍ഷം തടവിനും അയ്യായിരം രൂപ പിഴയൊടുക്കാനും ശിക്ഷ. പുഴക്കല്‍ പുത്തിശേരി മാളിയേക്കല്‍ വീട്ടില്‍ സിന്റോ വിന്‍സെന്റ് (28), അടാട്ട് അമ്പലംകാവ് നിതിനിക്കല്‍ വീട്ടില്‍ ലിയോണ്‍ (25), പുറനാട്ടുകര കുരിശിങ്കല്‍ പ്രിന്റൊ (27) എന്നിവരെയാണ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കണം.

ചൊവ്വൂര്‍ സ്വദേശി ഹരിയുടെ ഓട്ടോയും പണവുമാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. 2018 ഏപ്രില്‍ 26നായിരുന്നു സംഭവം. തൃശൂര്‍ പൂരം പുലര്‍ച്ചെ വെടിക്കെട്ടിന് ശേഷം എംഒ റോഡില്‍ നിന്നും ഒളരിയിലേക്ക് വാടക വിളിച്ചതായിരുന്നു. ഇവിടെ നിന്നും പുല്ലഴിയിലേക്ക് പോവണമെന്ന് അറിയിച്ചു. വിജനമായ സ്ഥലത്തെത്തിയതോടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 1500 രൂപ പിടിച്ചു വാങ്ങി. മര്‍ദ്ദിച്ച് അവശനാക്കി,അബോധാവസ്ഥയിലായ ഓട്ടോ െ്രെഡവറെ വഴിയില്‍ ഉപേക്ഷിച്ച് ഓട്ടോയുമായി സംഘം കവര്‍ന്നു. രാവിലെ ബോധം വീണ്ടുകിട്ടിയ ഹരി നാട്ടുകാരുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. വെസ്റ്റ് പോലിസ് എസ്‌ഐ എ പി അനീഷ്, സി വി ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.




Tags:    

Similar News