എഎസ്‌ഐ ബാബുകുമാര്‍ വധശ്രമക്കേസ്: പ്രതികളുടെ ശിക്ഷവിധി നടപ്പിലാക്കുന്നത് താല്‍ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തു

ഡിവൈഎസ്പി സന്തോഷ് എം നായര്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. 10 വര്‍ഷം തടവും പിഴയും ആയിരുന്നു സിബിഐ കോടതി ശിക്ഷ വിധിച്ചത്.ഡിവൈഎസ്പി സന്തോഷ് നായര്‍ക്ക് പുറമെ വിനീഷ്, സന്തോഷ് കുമാര്‍, എഡ്വിന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതും തടഞ്ഞിട്ടുണ്ട്

Update: 2020-07-01 14:15 GMT

കൊച്ചി: എഎസ്‌ഐ ബാബുകുമാര്‍ വധശ്രമക്കേസിലെ പ്രതികളുടെ ശിക്ഷവിധി നടപ്പിലാക്കുന്നത് താല്‍ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തു.ഡിവൈഎസ്പി സന്തോഷ് എം നായര്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. 10 വര്‍ഷം തടവും പിഴയും ആയിരുന്നു സിബിഐ കോടതി ശിക്ഷ വിധിച്ചത്.ഡിവൈഎസ്പി സന്തോഷ് നായര്‍ക്ക് പുറമെ വിനീഷ്, സന്തോഷ് കുമാര്‍, എഡ്വിന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതും തടഞ്ഞിട്ടുണ്ട്.

2011 ജനുവരി 11നാണ് ബാബുകുമാര്‍ ആക്രമിക്കപ്പെട്ടത്. ആശ്രമം ഗസ്റ്റ് ഹൗസില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍ നടത്തിയ മദ്യ സല്‍ക്കാരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച വൈരാഗ്യത്തിന് എഎസ്‌ഐ ബാബുകുമാറിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നാണ് പ്രോസിക്യുഷന്‍ കേസ്.വാര്‍ത്ത റിപോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍ വി ബി ഉണ്ണിത്താനും അക്രമിക്കപ്പെട്ടിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് എം നായര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍, ഗുണ്ടാത്തലവനും ഷിപ്പിംഗ് കമ്പനി' ഉടമയുമായ കണ്ടെയ്‌നര്‍ സന്തോഷ് എന്ന സന്തോഷ് കുമാര്, ജിണ്ട അനി എന്ന വിനേഷ്, പെന്റി എഡ്വിന്‍് ഓസ്റ്റിന്‍, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരായിരുന്നു വധശ്രമക്കേസിലെ പ്രതികള്‍ ഇതില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്, വിനേഷ്, പെന്റി എഡ്വിന്‍ ഓസ്റ്റിന്‍ എന്നിവരെയായിരുന്നു സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്. നാല് പേര്‍ക്കും 10 വര്‍ഷം കഠിന തടവ് വിധിച്ചു. ഒന്നാം പ്രതി ഡിവൈഎസ്പി സന്തോഷ് നായര്‍ 50,000 രൂപയും മറ്റ് പ്രതികള്‍ 25,000 രൂപയും പിഴയടക്കണമെന്നായിരുന്നു വിധി. കേസിലെ പ്രതികളായിരുന്ന ഡിവൈഎസ്പി വിജയന്‍, മഹേഷ് എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. 

Tags:    

Similar News