ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അറസ്റ്റ് തടയണമെന്ന മുന്‍ നഗരസഭ സെക്രട്ടറിയുടെ ആവശ്യം കോടതി നിരസിച്ചു

ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സാജന്റെ ഭാര്യയടക്കമുളളവരെ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.പോലിസ് അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം വേണമെന്നും അടിയന്തരമായി അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട്് ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്

Update: 2019-06-26 03:06 GMT

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം തേടിയ മുന്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷിനു തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ അറസ്റ്റു തടയണമെന്ന ഹരജിക്കാരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സാജന്റെ ഭാര്യയടക്കമുളളവരെ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.പോലിസ് അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം വേണമെന്നും അടിയന്തരമായി അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്.

വ്യാഴാഴ്ചയാണ് ഹരജി പരിഗണിക്കേണ്ടിയിരുന്നതെങ്കിലും ഹരജി ഭാഗം അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയുടെ പരിഗണനയ്ക്ക് ഇന്നു തന്നെ കൊണ്ടുവരികയായിരുന്നു.ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ നഗരസഭയില്‍ യാതൊരു അപേക്ഷയും നല്‍കിയിരുന്നില്ലെന്നും ഭാര്യാ പിതാവ് പുരുഷോത്തമന്റെ പേരിലാണ് കണ്‍വന്‍ഷന്‍ സെന്ററിനായി പെര്‍മിറ്റിന് അപേക്ഷ നല്‍കിയിരുന്നതെന്നും ഗിരീഷ് നല്‍കിയ ഹരജിയില്‍ പറയുന്നു. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നേരത്തെ ഹൈക്കോടതി സ്വമേധായാ കേസെടുത്തിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. 

Tags:    

Similar News