കേരള സര്‍വകലാശാല കലോത്സവ കോഴക്കേസ്: മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍

Update: 2024-03-14 05:28 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹരജി നല്‍കിയത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും പോലിസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമാണ്. വിധികര്‍ത്താവിന് കോഴ നല്‍കിയിട്ടില്ല എന്ന ആരോപണം പോലിസ് കെട്ടിച്ചമച്ചതാണ്. തങ്ങള്‍ക്കെതിരായ കേസ് ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെയും ബാധിക്കും. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കന്റോണ്‍മെന്റ് പോലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പരിശീലകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സര്‍വ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിലാണ് എത്തിയിരിക്കുന്നത്. താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പിഎന്‍ ഷാജി പറഞ്ഞിരിക്കുന്നത്. ഇന്ന് ഷാജിയെ പോലിസ് ചോദ്യം ചെയ്യാനിരുന്നതാണ്. അതിനിടെയാണ് ഇന്നലെ ഷാജി ജീവനൊടുക്കിയത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഇദ്ദേഹം. ഷാജിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും കടുത്ത മനോവിഷമത്തിലാണ് തിരുവനന്തപുരത്ത് നിന്ന് മടങ്ങിയതെന്നും ഇദ്ദേഹത്തിന്റെയും അമ്മയും സഹോദരനും നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.







Tags:    

Similar News