എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ അംഗപരിമിതര്‍ക്ക് നാലു ശതമാനം സംവരണം; സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു

അംഗപരിമിതര്‍ക്കുള്ള പരിഗണനകള്‍ സംബന്ധിച്ചു 2010 ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം സംവരണം തടയാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. 2016ലെ അംഗപരിമിതര്‍ക്കുള്ള അവകാശ നിയമ പ്രകാരമുള്ള ഉത്തരവുകള്‍ നടപ്പാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി

Update: 2020-08-26 15:59 GMT

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ അംഗപരിമിതര്‍ക്ക് നാലു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും അംഗപരിമിതര്‍ക്ക് തൊഴില്‍ സംവരണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച വിവിധ ഹരജികള്‍ കോടതി തീര്‍പ്പാക്കി. അംഗപരിമിതര്‍ക്കുള്ള പരിഗണനകള്‍ സംബന്ധിച്ചു 2010 ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം സംവരണം തടയാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി.

2016ലെ അംഗപരിമിതര്‍ക്കുള്ള അവകാശ നിയമ പ്രകാരമുള്ള ഉത്തരവുകള്‍ നടപ്പാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഹരജിക്കാര്‍ നാലു ശതമാനം തസ്തികകളില്‍ നിയമനം നടത്തിയിട്ടില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ആള്‍ കേരള പേരന്റ്സ് അസോസിയേഷന്‍ ഓഫ് ഹിയറിങ് ഇംപയേര്‍ഡ് എന്ന സംഘടന കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടു വിവിധ വ്യക്തികളും ഹരജി സമര്‍പ്പിച്ചിരുന്നു.

Tags:    

Similar News