കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റിന് 9 വര്‍ഷം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തദ്ദേശ സ്വയംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി കുറ്റക്കാരായ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

Update: 2022-08-17 14:40 GMT

കോഴിക്കോട്: നഗരസഭയുടെ കീഴില്‍ കസബ വില്ലേജില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കാന്‍ കോഴിക്കോട് നഗരസഭ ഒന്‍പത് വര്‍ഷമെടുത്തത് കാരണം മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ന്ന് രോഗിയായി മാറിയെന്ന പുതിയറ സ്വദേശിയുടെ പരാതിയില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

തദ്ദേശ സ്വയംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി കുറ്റക്കാരായ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

ഓക്കൂപെന്‍സി സര്‍ട്ടിഫിക്കറ്റും ബില്‍ഡിംഗ് നമ്പറും അനുവദിക്കാന്‍ അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനകം നിയമാനുസരണം ഇവ അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മിഷനെ അറിയിക്കണം. പുതിയറ ജയില്‍ റോഡില്‍ എം ഫജാര്‍ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.

സംസ്ഥാനം വ്യവസായ സൗഹ്യദമാക്കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഒരു സംഘം ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിന്റെ ഇടപെടലിന് ശേഷമാണ് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് അനുവദിച്ചത്.

Tags:    

Similar News