താനൂര്‍ അക്രമം: ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത എസ് ഡിപിഐ പ്രവര്‍ത്തകനു രക്തസ്രാവം; വീണ്ടും ചികില്‍സയ്ക്കായി ആശുപത്രിയില്‍

താനൂരില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷാഫിയെയാണ് വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയത്

Update: 2019-06-09 09:19 GMT

പരപ്പനങ്ങാടി: കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്നതിനിടെ പോലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ച എസ്ഡിപിഐ പ്രവര്‍ത്തകനെ രക്തസ്രാവത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിയുടെ വിജയാഘോഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടയില്‍ക്കയറി ആക്രമിച്ചതിനെ പരിക്കേറ്റ താനൂരിലെ ഫ്രൂട്ട്‌സ് കടയുടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷാഫിയെയാണ് വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയത്. നേരത്തേ, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് താനൂര്‍ പോലിസ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ജയിലിലടച്ചത്. ഷാഫിക്കു കുത്തേറ്റതിനു പിന്നാലെ ബിജെപി സംഘത്തിനു നേരെ ആക്രമണം നടന്നിരുന്നു. ഈ കേസിലാണ് ഷാഫിയെ പ്രതിചേര്‍ത്ത് ശനിയാഴ്ച രാവിലെ ജയിലിലടച്ചത്.

    എന്നാല്‍ കുത്തേറ്റ ഭാഗത്ത് നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ താനൂര്‍ പോലിസിനെ വിവരമറിയിക്കുകയും പോലിസെത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തുകയും ചെയ്തു. ഇവിടെ സര്‍ജനില്ലാത്തതിനാല്‍ ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. നാളെ വിദഗ്ധ പരിശോധനയ്ക്കു കൊണ്ടുപോവും. ഇരയാക്കപ്പെട്ട യുവാവിനെ പരിക്കേറ്റിട്ടും തിടുക്കത്തില്‍ ജയിലിലടച്ച പോലിസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



Tags: