മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 പേര്‍

Update: 2023-10-02 17:44 GMT
മുംബൈ: മരുന്ന് ക്ഷാമവും ജീവനക്കാരുടെ അഭാവവും കാരണം മഹാരാഷ്ട്രയിലെ നന്ദേഡിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് കൂട്ടമരണം സംഭവിച്ചത്. മരുന്ന് ക്ഷാമവും ജീവനക്കാര്‍ ഇല്ലാത്തതുമാണ് കൂട്ടമരണത്തിനു കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആറ് ആണ്‍ കുട്ടികളും ആറ് പെണ് കുഞ്ഞുങ്ങളുമാണ് മരിച്ചത്. 12 മുതിര്‍ന്നവരും വിവിധ അസുഖങ്ങള്‍ കാരണം മരണപ്പെട്ടു. പാമ്പുകടിയേറ്റ് ചികില്‍സയിലുള്ളവരാണ് കൂടുതലായും മരണപ്പെട്ടതെന്ന് ആശുപത്രി ഡീന്‍ പറഞ്ഞു.

    മേഖലയില്‍ 80 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരത്തിലുള്ള ഒരേയൊരു കേന്ദ്രമാണിത്. അതിനാല്‍ തന്നെ ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ആശ്രയിക്കുന്നത് ഇവിടെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിച്ചത്. ഇത്രയും രോഗികള്‍ക്ക് ആവശ്യമായ മരുന്ന് ശേഖരിച്ച് നല്‍കാന്‍ കഴിയാത്തതാണ് അപകടകാരണമെന്നും അദ്ദേഹം പറഞ്ഞു. വിവരം പുറത്തുവന്നതോടെ, മഹാരാഷ്ട്രയിലെ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. മരണത്തിന്റെ ഉത്തരവാദിത്തം ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ (ബിജെപി, ഏകനാഥ് ഷിന്‍ഡെ സേന, എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗം) ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Tags:    

Similar News