ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: അധ്യാപകനെതിരേ തെളിവില്ലെന്ന് തമിഴ്നാട് പോലിസ്

അധ്യാപകരുടെ വര്‍ഗീയമായ വിവേചനം മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥിനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്

Update: 2019-11-14 02:18 GMT

ചെന്നൈ: വര്‍ഗീയ വിവേചനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ തെളിവില്ലെന്ന് തമിഴ്നാട് പോലിസ്. ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് പോലിസ് പറഞ്ഞത്.

കേസിൽ ഫാത്തിമയുടെ സഹപാഠികളടക്കം 13 പേരെ ഇതുവരെ ചോദ്യം ചെയ്തുവെന്നും പോലിസ് പറഞ്ഞു. കേസിൽ ആരോപണ വിധേയരായ ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരെയും ചോദ്യം ചെയ്തു. എന്നാൽ അധ്യാപകർക്ക് എതിരെ സഹപാഠികളടക്കം ആരും മൊഴി നൽകിയില്ലെന്നാണ് പോലിസ് പറയുന്നത്.

അതേസമയം കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണും. തമിഴ്നാട് പോലിസ് മേധാവിയെയും ഇവർ കാണും. സുദര്‍ശന്‍ പത്മനാഭന്‍ എന്ന പ്രധാന അധ്യാപകന്റെയും മറ്റ് രണ്ട് അധ്യാപകരുടെയും വര്‍ഗീയമായ വിവേചനം മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥിനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറക്കുകയും അതിനെതിരെ അപ്പീല്‍ പോയതിന്റെ പേരില്‍ ഇതേ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്നും വെളിപ്പെടുത്തലുണ്ട്. 

Similar News