പാചകവാതക സിലിണ്ടര്‍ ചുമന്ന് യുപി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
പൗരത്വനിയമഭേദഗതി, ക്രമസമാധാനം, തൊഴില്‍, പാചകവാതക വിലവിര്‍ധന എന്നിവ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബജറ്റ് സമ്മേളത്തിന്റെ ആദ്യ ദിനം ബിജെപിക്കെതിരേ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭാ യോഗം വ്യാഴാഴ്ച നിര്‍ത്തിവെച്ചു.
പൗരത്വനിയമഭേദഗതി, ക്രമസമാധാനം, തൊഴില്‍, പാചകവാതക വിലവിര്‍ധന എന്നിവ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടീലിന്റെ പ്രസംഗം തടസ്സപ്പെടുത്തി. ചുവന്ന തൊപ്പികള്‍ അണിഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
പൗരത്വ നിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ച് മുദ്രവാക്യം വിളിച്ചാണ് അവര്‍ പ്രതിഷേധിച്ചത്. പാചകവാതകത്തിന് വില വര്‍ധിപ്പിച്ചതിന് സിലിണ്ടറുകള്‍ ചുമന്നും ചില എംഎല്‍എന്മാര്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് നിയമസഭയ്ക്ക് പുറത്തിറങ്ങിയും സമാജ് വാദി പാര്‍ട്ടി നേതാക്കളും അണികളും പ്രതിഷേധം തുടര്‍ന്നു.
അതേസമയം, വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് തക്കാളി വിതരണവും നടത്തി. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരേ നിയമസഭയിൽ പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.