അഖിലേഷിനെ തടഞ്ഞ സംഭവം; ബിജെപിക്കെതിരേ പ്രതിപക്ഷ നേതാക്കള്‍

Update: 2019-02-12 13:50 GMT

ലഖ്‌നോ: അലഹാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനായി ലഖ്‌നോ വിമാനത്താവളത്തിലെത്തിയ അഖിലേഷ് യാദവിനെ തടഞ്ഞ സംഭവത്തില്‍ ബിജെപിക്കെതിരേ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍. രാജ്യത്ത് ജനാധിപത്യം തകര്‍ന്നതിന്റെ ഉദാഹരണമാണ് അഖിലേഷിനെ തടഞ്ഞ സംഭവമെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഗുജറാത്തിലെ സര്‍വകലാശാലാ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു ജിഗ്നേഷ് മേവാനിയെ തടഞ്ഞു. ഇപ്പോള്‍ അഖിലേഷിന്റെ യാത്ര തടഞ്ഞു. രാജ്യത്ത് എവിടെയാണു ജനാധിപത്യം?. എല്ലാവരെയും പാഠം പഠിപ്പിക്കുമെന്നു തന്നെയാണു ബിജെപി ഇത്തരം നടപടികളിലൂടെ വ്യക്തമാക്കുന്നതെന്നും മമത പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യ രീതിയുടെ മറ്റൊരു ഉദാഹരണം മാത്രമാണു അഖിലേഷിനെതിരായ നടപടിയെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളോടു ബിജെപി കാണിക്കുന്ന അസഹിഷ്ണുതയുടെ തെളിവാണു സംഭവമെന്നും ജനാധിപത്യം വളരെ അപകടാവസ്ഥയിലെത്തിയെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. എസ്പി- ബിഎസ്പി ലയനത്തെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ ഭയപ്പെടുന്നതിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്നു ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു.    

Tags:    

Similar News